Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഫോസിസ്: സിക്ക രാജിവച്ചു

Sikka വിശാൽ സിക്ക

ബെംഗളൂരു ∙ ഇൻഫോസിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും (സിഇഒ) മാനേജിങ് ഡയറക്ടറും (എംഡി) ആയ ഡോ.വിശാൽ സിക്ക (50) രാജിവച്ചു. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ യു.ബി. പ്രവീൺ റാവുവിനെ പകരം ഇടക്കാല സിഇഒയും എംഡിയുമായി നിയമിച്ചു. 2018 മാർച്ച് 31 നു മുൻപായി സ്ഥിരം സിഇഒയെ നിയമിക്കും. അതുവരെ സിക്ക എക്സിക്യൂട്ടീവ് വൈസ് ചെയർമാനായി പ്രവർത്തിക്കും. 

കമ്പനിയുടെ പ്രകടനം 2011 മുതൽ മങ്ങിയ സാഹചര്യത്തിലായിരുന്നു സ്ഥാപക ചെയർമാനായ എൻ.ആർ. നാരായണ മൂർത്തി മുൻകയ്യെടുത്തു സിക്കയെ നിയോഗിച്ചത്. സ്ഥാപക അംഗമല്ലാത്ത ആദ്യ സിഇഒ കൂടിയാണു വിശാൽ സിക്ക. ഇൻഫോസിസ് ബോർഡിന്റെ ഭരണവീഴ്ചകളെ വിമർശിച്ചു നാരായണമൂർത്തി രംഗത്തുവന്നതാണ് രാജിയിൽ കലാശിച്ചത്.

നാരായണമൂർത്തിക്കും വൻ നഷ്ടം

കൊച്ചി∙ ഇൻഫോസിസ് ഓഹരികളിൽ പണം നിക്ഷേപിച്ചവർക്കു സിക്കയുടെ രാജി മൂലം ഒറ്റ ദിവസംകൊണ്ടു നഷ്ടമായത് 22,000 കോടിയിലേറെ രൂപ. നാരായണ മൂർത്തിയുടെയും കുടുംബത്തിന്റെയും കൈവശമുള്ള ഇൻഫി ഓഹരികളുടെ മൂല്യത്തിലുണ്ടായ ഇടിവാകട്ടെ 750 കോടിയോളം രൂപ.

ഇൻഫിയുടെ 36 വർഷത്തെ ചരിത്രത്തിനിടയിൽ നിക്ഷേപകർക്ക് ഇത്ര ഭീമമായ നഷ്ടം ആദ്യം. വ്യാഴാഴ്ച വ്യാപാരം അവസാനിക്കുമ്പോൾ ഇൻഫിയുടെ വിപണി മൂല്യം 2.34 ലക്ഷം കോടി രൂപയായിരുന്നു. ഇന്നലെ വ്യാപാരാന്ത്യത്തിൽ ഇത് 2.12 ലക്ഷം കോടിയിലൊതുങ്ങി. മൂർത്തിയുടെയും കുടുംബത്തിന്റെയും ഓഹരി മൂല്യം 8068 കോടിയിൽനിന്ന് 7318 കോടിയായി താഴ്ന്നു.

ഇൻഫി ഓഹരി വില ഒരു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലവാരമായ 884 രൂപ വരെ താഴുകയുണ്ടായെങ്കിലും ‘ക്ലോസ്’ ചെയ്തത് 923.10 രൂപയ്ക്ക്. ഒറ്റ ദിവസത്തെ വിലയിടിവു 10 ശതമാനത്തോളം.

അതിനിടെ, നിക്ഷേപകരിൽനിന്ന് ഓഹരികളുടെ ഒരു പങ്കു തിരികെ വാങ്ങുന്നതു (ഷെയർ ബൈബാക്ക്) സംബന്ധിച്ചു തീരുമാനമെടുക്കാൻ ഇൻഫി ബോർഡ് യോഗം ഇന്നു ചേരുന്നുണ്ട്. വിലയും അളവും യോഗത്തിൽ തീരുമാനിച്ചേക്കും. 

ബൈബാക്കിൽ മികച്ച വില പ്രതീക്ഷിച്ചു വ്യാഴാഴ്ച ഓഹരി വാങ്ങിക്കൂട്ടിയവർക്കാണു സിക്കയുടെ രാജി കനത്ത പ്രഹരമായത്. 13,000 കോടി രൂപയുടെ ഓഹരികൾ തിരികെ വാങ്ങിയേക്കുമെന്നാണു സൂചന. ഓഹരികൾ തിരികെ വാങ്ങണമെന്നതു സ്ഥാപകരിൽ ചിലർ ഉൾപ്പെടെ ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ്.

മിച്ചമുള്ള മൂലധനം നിക്ഷേപകർക്കു തിരികെ നൽകുന്ന ഏർപ്പാടാണു ‘ഷെയർ ബൈബാക്ക്’. ടിസിഎസ് ഉൾപ്പെടെ ഏതാനും ഐടി കമ്പനികൾ ഈ മാർഗം സ്വീകരിച്ചിട്ടുണ്ട്.