തിരുവനന്തപുരം∙ ലോ അക്കാദമി ലോ കോളജ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന ഹർജിയിൽ വിജിലൻസ് നിലപാട് മാർച്ച് 18ന് അകം അറിയിക്കാൻ കോടതി നിർദേശിച്ചു. ലോ അക്കാദമിക്കു പതിച്ചു നൽകിയ 12 ഏക്കറിൽ കുറെ സ്ഥലത്തു ഫ്ലാറ്റും മറ്റു കെട്ടിടങ്ങളും നിർമിച്ചെന്നും ഉപയോഗിക്കാത്ത 10 ഏക്കർ തിരിച്ചുപിടിക്കണമെന്നുമാണു പായിച്ചറ നവാസ് നൽകിയ ഹർജി.
തന്റെ പരാതി അഴിമതി നിരോധന നിയമ പ്രകാരം നിലനിൽക്കുന്നതാണെന്നു ഹർജിക്കാരൻ കോടതിയെ രേഖാമൂലം അറിയിച്ചു. ചീഫ് സെക്രട്ടറി, റവന്യൂ സെക്രട്ടറി, ലോ അക്കാദമി ട്രസ്റ്റ് ചെയർമാൻ, ട്രസ്റ്റിമാരായ ലക്ഷ്മി നായർ, നാഗരാജ് നാരായണൻ എന്നിവരാണു എതിർകക്ഷികൾ. ലോ അക്കാദമിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോയെന്നു കോടതി ചോദിച്ചപ്പോൾ, റവന്യൂ വകുപ്പ് ഏതോ അന്വേഷണം നടത്തുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നു വിജിലൻസ് ലീഗൽ അഡ്വൈസർ പറഞ്ഞു. തുടർന്നാണ് റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചത്.