തിരുവനന്തപുരം∙ മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ, വർക്കല എസ്ആർ മെഡിക്കൽ കോളജിന്റെ അംഗീകാരത്തിനായി കൺസൽറ്റൻസി ഫീസായി 25 ലക്ഷം രൂപ മാത്രമാണു വാങ്ങിയിട്ടുള്ളതെന്നു ഡൽഹിയിലെ ഇടനിലക്കാരൻ സതീഷ് നായർ വിജിലൻസിനു മൊഴി നൽകി. 5.60 കോടി രൂപ കോളജിന്റെ പശ്ചാത്തല വികസനത്തിനായി കൈമാറാമെന്ന കരാർ ഉണ്ടെന്നും എന്നാൽ അതു താൻ കൈപ്പറ്റിയിട്ടില്ലെന്നും സതീഷ് ഉദ്യോഗസ്ഥരോടു പറഞ്ഞു.
വർക്കല എസ്ആർ മെഡിക്കൽ കോളജിനു മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അഫിലിയേഷൻ വാങ്ങാനായി കോളജ് ഉടമ ഷാജിയിൽ നിന്നു ബിജെപി നേതാവ് ആർ.എസ്.വിനോദ് 5.60 കോടി രൂപ വാങ്ങി ഇടനിലക്കാരനായ സതീഷ് നായർക്ക് കൈമാറിയെന്നാണു പാർട്ടി അന്വേഷണ കമ്മിഷൻ കണ്ടെത്തിയത്. എന്നാൽ, കരാർ പ്രകാരം കൺസൽറ്റൻസി ഫീസായ 25 ലക്ഷം മാത്രമാണു കൈപ്പറ്റിയതെന്നു സതീഷ് നായർ മൊഴി നൽകി. സമാന മൊഴിയാണു ഷാജിയും വിനോദും നേരത്തേ വിജിലൻസിനു നൽകിയത്. വിനോദിനെ പണം കൈമാറ്റത്തിനു ചുമതലപ്പെടുത്തിയതു താൻ ആണെന്നു സതീഷിന്റെ മൊഴിയിൽ പറയുന്നു.
ബിജെപി നേതാക്കൾക്ക് ഇടപാടുമായി ബന്ധമില്ല. ഒരു സഹൃത്ത് മുഖേനയാണു വിനോദിനെ പരിചയപ്പെട്ടത്. എന്നാൽ, കരാറിന്റെ പകർപ്പ് സതീഷോ ഷാജിയോ ഇതുവരെ വിജിലൻസിനു നൽകിയിട്ടില്ല. പത്തനംതിട്ടയിൽ ഒരു സാമ്പത്തിക കേസിൽ പ്രതിയായ സതീഷ് നായർ ജാമ്യം നേടിയശേഷമാണു വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ എസ്പി മുൻപാകെ ഹാജരായത്. ചില മൊഴികളിൽ വൈരുധ്യം കണ്ടതിനാൽ വിനോദിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.