തലശ്ശേരി ∙ സംസ്ഥാനത്തു പ്രതിദിനം 15 ലക്ഷം രൂപയ്ക്കു മുകളിൽ വിൽപനയുള്ള ബവ്റിജസ് മദ്യശാലകളിൽ നോട്ടെണ്ണൽ യന്ത്രം സ്ഥാപിക്കും. വലിയ ഔട്ട്‌ലെറ്റുകളിൽ യന്ത്രമില്ലാത്തതിനാൽ ജീവനക്കാർ അനുഭവിക്കുന്ന ദുരിതം മേയ് 11നു മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
വിൽപന കൂടിയ കൗണ്ടറുകളിൽ പണം എണ്ണിത്തീരാത്തതിനാൽ ജീവനക്കാർക്ക് അർധരാത്രി കഴിഞ്ഞാലും വീട്ടിൽ പോകാൻ കഴിയാത്ത സ്ഥിതിയാണ്. ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ സ്വൈപ് ചെയ്തു മദ്യം വാങ്ങാവുന്ന ഇ–പോയിന്റ് ഓഫ് സെയിൽ (ഇ–പോസ്) എല്ലാ പ്രീമിയം കൗണ്ടറുകളിലും സ്ഥാപിക്കാനും ഉത്തരവായി. പഞ്ചാബ് നാഷനൽ ബാങ്കിന്റെ സഹകരണത്തോടെയാണ് ഇ–പോസ് സ്ഥാപിക്കുന്നത്. കൺസ്യൂമർഫെഡ് നേരത്തേതന്നെ ഇതു സ്ഥാപിച്ചിരുന്നു.