Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുസ്തകം എഴുത്ത്: ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസ്

jacob-thomas

തിരുവനന്തപുരം ∙ സർവീസ് ചട്ടം ലംഘിച്ചു പുസ്തകം എഴുതിയതിനു വിജിലൻസ് മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ ക്രിമിനൽ കേസെടുക്കാനും വകുപ്പുതല നടപടിക്കും മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വകുപ്പുതല നടപടിക്കു ചീഫ് സെക്രട്ടറിക്കും ക്രിമിനൽ നടപടിക്കു ‍ഡിജിപിക്കുമാണു മുഖ്യമന്ത്രി നിർേദശം നൽകിയത്. സർവീസ് അനുഭവങ്ങളെക്കുറിച്ചു ജേക്കബ് തോമസ് എഴുതിയ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിലെ പരാമർശങ്ങളും വെളിപ്പെടുത്തലുകളുമാണു നടപടിക്കാധാരം.

ആഭ്യന്തരവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു മുഖ്യമന്ത്രിയുടെ തീരുമാനം. പൊലീസ് ഓഫിസേഴ്സ് നിയന്ത്രണ നിയമം, ഓൾ ഇന്ത്യ സർവീസ് റൂൾ, കേരള പൊലീസ് നിയമം എന്നിവ ജേക്കബ് തോമസ് ലംഘിച്ചുവെന്നു സമിതി കണ്ടെത്തി. രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമെന്ന പരാമർശത്തോടെയാണു സമിതി ചീഫ് സെക്രട്ടറിക്കു റിപ്പോർട്ട് സമർപ്പിച്ചത്. 

പുസ്തകത്തിലെ 50 പേജുകളിൽ ചട്ടവിരുദ്ധമായ പരാമർശങ്ങളും വിമർശനങ്ങളും ഉണ്ടെന്നു സമിതി അറിയിച്ചു. അന്വേഷണത്തിലിരിക്കുന്ന പാറ്റൂർ കേസിലെ വിശദാംശങ്ങൾ വെളിപ്പെടുത്തിയതു ശരിയല്ല. ബാർ കോഴക്കേസിൽ മുൻ മന്ത്രി കെ.ബാബുവിനെതിരെയുള്ള പരാമർശങ്ങൾ നിയമവിരുദ്ധമാണ്. പാറ്റൂർ കേസിൽ ലോകായുക്ത ഫയൽ പൂഴ്ത്തിയെന്ന വിമർശനവും നിയമപ്രകാരമല്ല. ത്വരിതാന്വേഷണം നടന്നുകൊണ്ടിരിക്കുന്നതും തെളിവുകൾ ലഭ്യമല്ലാത്തതുമായ വിജിലൻസ് കേസുകളെക്കുറിച്ചു പരാമർശിച്ചതു ശരിയല്ല. അന്വേഷണത്തിലിരിക്കുന്ന കേസുകളിൽ തെളിവുകൾ കണ്ടെത്തുന്നതിനു മുൻപ് അതേക്കുറിച്ചു മുൻവിധിയോടെ എഴുതിയതു ചട്ടലംഘനമാണെന്നും സമിതിയുടെ റിപ്പോർട്ടിൽ വിശദീകരിച്ചിരുന്നു.