മനാമ ∙ ഡ്രൈവിങ് ലൈസൻസ് ഉള്ള വിദേശികളെല്ലാം റോഡ് ഉപയോഗിക്കുന്നതിനുള്ള നിർബന്ധിത ഫീസായി മാസം 50 ദിനാർ (ഏകദേശം 8500 രൂപ) അടയ്ക്കണമെന്നത് ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളുമായി ബഹ്റൈനിൽ ട്രാഫിക് നിയമം പരിഷ്കരിക്കാൻ ആലോചന. എംപി മുന്നോട്ടുവച്ച നിർദേശങ്ങൾ പാർലമെന്റ് സമിതിയുടെ പരിഗണനയിലാണ്. ഫീസ് പ്രാബല്യത്തിലായാലും ഡ്രൈവർമാരായി ജോലി ചെയ്യുന്ന വിദേശികൾക്കു ബാധകമാകില്ല.
മറ്റു ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്കും ഇളവുണ്ടാകും. ഒന്നിലേറെ വാഹനമുള്ള വിദേശികൾ അധികമുള്ള ഓരോ വാഹനത്തിനും മാസം 50 ദിനാർ വീതം അടയ്ക്കണം. വാഹനപ്പെരുപ്പം ഒഴിവാക്കാനാണു ഭേദഗതി നീക്കം. പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാൻ റോഡ് ഫീസ് പ്രവാസികളെ പ്രേരിപ്പിക്കുമെന്നാണു കണക്കുകൂട്ടൽ. വാഹനപ്പെരുപ്പം നിയന്ത്രിക്കാൻ വിദേശികൾക്ക് ഒരു കാർ മാത്രമെന്ന നിർദേശം കുവൈത്തിലും പരിഗണനയിലുണ്ട്. മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ വിദേശികൾക്കും നിർദേശം ബാധകമാക്കാനാണ് ആലോചന.