തൃശൂർ ∙ ക്ലാസിൽ അധ്യാപകർ വരുമ്പോൾ എഴുന്നേറ്റു നിൽക്കണമെന്ന് ചില കുട്ടികൾ വീട്ടിൽ നിന്നു തന്നെ പഠിച്ചിരുന്നു. അവർ മറ്റുള്ളവർക്ക് അതു പറഞ്ഞുകൊടുത്ത് ആദ്യദിവസം ഷൈൻ ചെയ്തു. രാവിലെ പറയുന്ന ഗുഡ് മോർണിങ് അല്ല ഉച്ചയ്ക്ക് പറയേണ്ടതെന്നാണ് വേറെ ചിലർ പഠിപ്പിച്ചത്. സ്കൂള് തുറപ്പിന്റെ ആദ്യ ദിനം തന്നെ പഠിക്കാനും പഠിപ്പിക്കാനും ഏറെയുണ്ടായിരുന്നു കുരുന്നുകൾക്ക്.
പാളത്തൊപ്പി വച്ചും കുരുത്തോലകൾ കയ്യിലേന്തിയും കുരുന്നുകൾ അപരിചിതത്വമില്ലാതെ പ്രവേശനോൽസവത്തിന്റെ പാട്ടിനും കളിക്കും ഒപ്പം ചേർന്നു.
വിശിഷ്ട വ്യക്തികൾ വന്ന് പ്രസംഗിച്ചപ്പോൾ ഇതാണോ ക്ലാസ് എന്ന് ചിലർ സംശയിച്ചു. ക്ലാസ് വേറെയാണെന്ന് അമ്മമാർ പറഞ്ഞു മനസിലാക്കിയപ്പോൾ ആശ്വാസമായി. കളിക്കാൻ ഇഷ്ടം പോലെ കൂട്ടുകാരെ ഒന്നിച്ചു കണ്ടതിന്റെ ത്രില്ല് ആയിരുന്നു മിക്കവർക്കും. സ്കൂളിലാക്കി തങ്ങൾ മടങ്ങുമ്പോൾ കുട്ടികളുടെ കരച്ചിലടക്കാൻ എന്തു ചെയ്യും എന്നാലോചിച്ച് ആശങ്കപ്പെട്ട അമ്മമാരെല്ലാം പ്ലിങ്ങി എന്നു ചുരുക്കം.