അമ്പമ്പോ എന്തൊരു ബോണസ് !

ബോണസുകളെ കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. ഒരു കമ്പനിയിലെ ലാഭത്തിന്റെ വിഹിതം ആ സ്ഥാപനം ജീവനക്കാര്‍ക്കു പങ്കിട്ടു നല്‍കുന്നതിനെയാണു ബോണസ് എന്നു പറയുന്നത്. നാട്ടിലെ ബവ്‌കോ ജീവനക്കാരുടെ ബോണസു തുകയൊക്കെ കേട്ടു കണ്ണു തള്ളിയിരുന്നവരാണു മലയാളികള്‍. എന്നാല്‍ അമേരിക്കയിലെ മിഷിഗണിലുള്ള ഒരു കമ്പനി തൊഴിലാളികള്‍ക്കായി ക്രിസ്മസിനു പ്രഖ്യാപിച്ച ബോണസു കേട്ടോളൂ. ശരാശരി 20,000 അമേരിക്കന്‍ ഡോളര്‍, അതായത് നാട്ടിലെ 14,00,990 രൂപ. 

മിഷിഗണിലെ ക്രാഫ്റ്റ് ആന്‍ഡ് ഫ്ലോറല്‍ കമ്പനിയായ ഫ്ലോറക്രാഫ്റ്റാണു കണ്ണഞ്ചിപ്പിക്കുന്ന ബോണസു തുകയുമായി ജീവനക്കാരെ ആകെ ഞെട്ടിച്ചിരിക്കുന്നത്. 200 ഓളം ജീവനക്കാരാണു കമ്പനിയിലുള്ളത്. 40 ലക്ഷം ഡോളറാണു ജീവനക്കാരുടെ ബോണസിനായി കമ്പനി ചെലവാക്കുന്ന ആകെ തുക.  82 കാരനായ സിഇഒ ലിയോ ഷോണഹറിനെ നേരിട്ടു കണ്ടു നന്ദി അറിയിക്കുന്ന തിരക്കിലാണു ജീവനക്കാര്‍. 

ബോണസു തുകയുടെ 75 ശതമാനം ജീവനക്കാരുടെ റിട്ടയര്‍മെന്റ് പ്ലാനിലേക്കു പോകും. ശേഷിക്കുന്നതു ക്യാഷായി കൈയിലും കിട്ടും. ജീവനക്കാരന്റെ കമ്പനിയിലെ കാലാവധി അനുസരിച്ചാണു ബോണസ് തുക. 45 വര്‍ഷമായി തുടര്‍ച്ചയായി അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ വരെ സ്ഥാപനത്തിലുണ്ടെന്നു സിഇഒ ലിയോ പറയുന്നു. 

Job Tips >>