കനത്ത മഴയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

1. കുടുങ്ങി കിടക്കുന്നവർ മൊബൈലിൽ 'ലൊക്കേഷൻ' ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്നു നിങ്ങൾ ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് ഫ്ലാഗ് വരും, കൂടെ മുകളിൽ കുറച്ച് അക്കങ്ങളും. അതാണു നിങ്ങൾ ഉള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം (coordinates), ഇതാണു ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തിൽ എത്താൻ സഹായിക്കുക. പെരുവെള്ളത്തിൽ വിലാസം നൽകുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്കു മെസേജ് അയയ്ക്കുക (ഉദാഹരണത്തിന്: 9.330692, 76.610598)

2. കുടുങ്ങി കിടക്കുന്നവർ മൊബൈൽ ഉള്ളവരെ കൊണ്ട് എസ്ടിഡി കോ‍ഡ് ചേർത്ത് 1077 എന്ന നമ്പറില്‍ വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്നുവേണം വിളിക്കേണ്ടത്. ആ സ്ഥലമാണ് റവന്യു വകുപ്പ് ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ലൊക്കേഷനുകളിലേക്കു രക്ഷാപ്രവർത്തകർ എത്തും

3. കെട്ടിടങ്ങളുടെ പരമാവധി മുകളിൽ അഭയം പ്രാപിക്കുക. വൈദ്യുതി, മൊബൈല്‍ ഫോൺ ഉപയോഗം പരമാവധി കുറയ്ക്കുക. സന്ദേശങ്ങൾ കൈമാറാൻ മാത്രം മൊബൈൽ ഫോൺ ഉപയോഗിക്കുക. ചാർജ് പോകാതിരിക്കാനായി ഒരു വീട്ടിലെ എല്ലാ മൊബൈലുകളും ഒരുമിച്ച് ഉപയോഗിക്കരുത്. ബാക്കിയുള്ളവർ ഫോണിലെ എയർപ്ലെയ്ൻ മോഡ് ഓൺ ആക്കി വയ്ക്കുന്നതാണ് ഉത്തമം. അടിയന്തരസാഹചര്യം ഉണ്ടായാൽ സ്വിച്ച് ഓഫ് ചെയ്ത മൊബൈലുകൾ ഓൺ ആക്കാനുള്ള സമയം ഇതുവഴി ലാഭിക്കാം

4. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. കുപ്രചരണങ്ങൾ വിശ്വസിക്കരുത്. പരിഭ്രമിക്കാതിരിക്കുക.

5 ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപെടുത്തുവാന്‍ ശ്രദ്ധിക്കണം.

6. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം

7. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വെള്ളക്കെട്ടുകളിലും മറ്റും ഇറങ്ങാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം.

8. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.

9 മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം.

10. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ള മലയോര മേഖലയിലെ ജനങ്ങള്‍ അതീവ ജാഗരൂകരായിരിക്കണം.

11. ഉദ്യോഗസ്ഥര്‍ അവശ്യപ്പെട്ടാല്‍ മാറി താമസിക്കുവാന്‍ അമാന്തം കാണിക്കരുത്.

12. പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.

13. കുട്ടികള്‍ പുഴകളിലും തോടുകളിലും വെള്ളകെട്ടിലും ഇറങ്ങി കളിക്കുന്നില്ല എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

14. യാത്രകൾ പരമാവധി ഒഴിവാക്കുക. മിക്ക റോഡുകളും വെള്ളക്കെട്ടിലാണ്.