ഈ മരവിച്ച മൃതദേഹങ്ങൾ ഇവിടെ സുരക്ഷിതം

ഏതൊരു നാട്ടിലേക്കും വഴികാട്ടികളായി സൂചകങ്ങളും മൈല്‍കുറ്റികളുമൊക്കെ ഉണ്ടാകാറുണ്ട്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റിലും ഇത്തരം സൂചകങ്ങളുണ്ട്. ജീവനറ്റ മനുഷ്യരുടെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ശരീരങ്ങളാണ് എവറസ്റ്റിലെ വഴികാട്ടികളെന്നു മാത്രം. പലവിധ കാരണങ്ങളാല്‍ എവറസ്റ്റെന്ന സ്വപ്‌നമെത്തും മുമ്പും തിരിച്ചിറങ്ങുമ്പോഴും വീണുപോയ ഇരുന്നൂറിലേറെ സാഹസികരുടെ മൃതദേഹങ്ങളാണ് ഭൂമിയിലെ ഏറ്റവും ഉയർന്ന പ്രദേശത്തുള്ളത്.

കാലാവസ്ഥയും അപകടങ്ങളുമാണ് എവറസ്റ്റ് കയറുന്നവര്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍. മലകയറ്റത്തിനിടെയുള്ള വീഴ്ച്ച, ഓക്‌സിജന്‍ കുറയുന്നതിനെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍, മഞ്ഞിടിച്ചില്‍, മലയിടിച്ചില്‍ മിനിട്ടുകള്‍കൊണ്ടു രൗദ്രഭാവത്തിലാകുന്ന കാലാവസ്ഥ തുടങ്ങി ഓരോ സഞ്ചാരിയേയും മരണത്തിലേക്കെത്തിച്ച കാരണങ്ങള്‍ പലതാണ്.

എവറസ്റ്റിലേക്കുള്ള പാതയില്‍ പലപ്പോഴും പൊടുന്നനെ ചുഴലിക്കാറ്റുകള്‍ പ്രത്യക്ഷപ്പെടാം. മലകയറ്റക്കാരെ പറിച്ചെറിയാന്‍ പോന്ന ശേഷിയുണ്ടാകും ഇത്തരം കാറ്റുകളില്‍ പലതിനും. തളര്‍ച്ചയെ തുടര്‍ന്ന് ഒരല്‍പനേരം വിശ്രമിക്കാന്‍ ഇരുന്നവര്‍ ഉറക്കത്തിലേക്കും തുടര്‍ന്നു ശരീരം മരവിച്ച് മരണത്തിലേക്കും യാത്രയായിട്ടുണ്ട്. എവറസ്റ്റ് കീഴടക്കുന്ന ഏതൊരാളോടു ചോദിച്ചാലും ഈ മരവിച്ച ദേഹങ്ങളെക്കുറിച്ചറിയാം. ഇവരുടെ മനസില്‍ ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ക്കു കാരണമായിട്ടുണ്ട് പലയിടത്തായി ചിതറിക്കിടക്കുന്ന ഇരുന്നൂറിലേറെ സഞ്ചാരികളുടെ മഞ്ഞിലുറഞ്ഞ ദേഹങ്ങള്‍.

എവറസ്റ്റ് ബേസ് ക്യാമ്പിലെത്തണമെങ്കില്‍ തന്നെ ഏഴു ദിവസം മലകയറണം. രണ്ടാഴ്ച്ച കാലാവസ്ഥയോടു പൊരുത്തപ്പെടുന്നതിനായി ഇവിടെ ചിലവഴിച്ച ശേഷമാണ് എവറസ്റ്റ് കീഴടക്കാന്‍ ഓരോ സഞ്ചാരികളും ശ്രമിക്കുക. എവറസ്റ്റിലേക്കുള്ള ഈ ദിവസങ്ങളില്‍ ഓരോ ശ്വാസോച്ഛ്വാസത്തിലും മരണം പതിയിരിപ്പുണ്ട്.

ലോകമെങ്ങുമുള്ള പര്‍വ്വതാരോഹകരുടെ സ്വപ്‌നം എവറസ്റ്റ് കീഴടക്കുകയാണ്. ഏറ്റവും വലിയ കൊടുമുടി എന്നതിനൊപ്പം ഭൂമിയിലെ ഏറ്റവും സാഹസികമായ പര്‍വ്വതാരോഹണം കൂടിയാണ് എവറസ്റ്റിലേത്. എവറസ്റ്റിന്റെ ബേസ് ക്യാമ്പ് 17,700 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 20,000 അടി ഉയരത്തിലാണ് ഒന്നാം ദിനത്തിലെ ക്യാമ്പുള്ളത്. ഇവിടെനിന്നും വിശ്രമിച്ച ശേഷം അഡ്വാന്‍സ്ഡ് ബേസ് ക്യാമ്പ്(എബിസി) എന്നു വിളിപ്പേരുള്ള ക്യാമ്പിലേക്കു കയറി തുടങ്ങും. 24500 അടിയാണ് ഇവിടുത്തെ ഉയരം. എബിസിയില്‍ ഓക്‌സിജന്റെ അളവ് വളരെയധികം കുറയും. മല കയറുമ്പോള്‍ മാത്രമല്ല ഉറങ്ങുമ്പോള്‍ പോലും ഓക്‌സിജന്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ ഇവിടെവെച്ചു മരണം സംഭവിക്കാം.

അടുത്ത ക്യാമ്പ് 26000 അടി ഉയരത്തിലാണ്. ഇനിയങ്ങോട്ട് ജീവന്മരണ പോരാട്ടമാണ് ഓരോ പര്‍വ്വതാരോഹകരും നടത്തുക. മുകളിലേക്കു കയറണോ തിരിച്ചിറങ്ങണോ എന്ന നിര്‍ണ്ണായക തീരുമാനമെടുക്കുന്നതും ഇവിടെ നിന്നു തന്നെ. ഇവിടെ നിന്നും കയറി തുടങ്ങിയശേഷം തിരിച്ചിറങ്ങണമെന്നു കരുതിയാലും പിന്നീട് സാധിച്ചെന്നു വരില്ല. കാലൊന്ന് തെന്നിയാല്‍, ഒരു തെറ്റായ തീരുമാനമെടുത്താല്‍ ഒക്കെ മരണം മേല്‍ക്കൈ നേടും.

ഓക്‌സിജന്റെ അളവു കുറയുന്നത് തലച്ചോറിലെ ഓക്‌സിജന്റെ സാന്നിധ്യം കുറയ്ക്കുകയും തീരുമാനങ്ങളെടുക്കാനുള്ള ശേഷിയെ പോലും ബാധിക്കുകയും ചെയ്യും. എവറസ്റ്റ് കയറുമ്പോഴോ തിരിച്ചിറങ്ങുമ്പോഴോ മരണത്തിനു കീഴടങ്ങിയവരുടെ ശരീരങ്ങളെല്ലാം ആ കൊടുമുടിയുടെ ഭാഗമായി മാറിക്കഴിഞ്ഞു. എല്ലാ ശരീരങ്ങളും തിരിച്ചു ഭൂമിയിലെത്തിക്കുക അസാധ്യമാണ്. കാരണം ഓരോ പര്‍വ്വതാരോഹകരും കാണുന്ന ശവശരീരങ്ങളേക്കാള്‍ കൂടുതലാണ് ഹിമാലയം മഞ്ഞിലൊളിപ്പിച്ച ഒരിക്കലും കാണാത്ത മൃതദേഹങ്ങള്‍. എങ്കിലും ചിലരുടെ ശരീരങ്ങള്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. അതിനു വേണ്ടി വരുന്ന മനുഷ്യ പ്രയത്‌നം വളരെ കൂടുതലാണെന്നു മാത്രം.

മറ്റൊരു വസ്തുത മരിച്ചവരുടെ ശരീരങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ഇവിടെ പ്രകൃതി സംരക്ഷിക്കുന്നുവെന്നതാണ്. എവറസ്റ്റിലെ കാലാവസ്ഥ തന്നെയാണ് ഈ മറിമായത്തിനു പിന്നില്‍. പതിറ്റാണ്ടുകള്‍ക്കു മുൻപ് മരിച്ചവരുടെ ദേഹങ്ങള്‍ക്കു പോലും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എല്ലാക്കാലത്തുമുള്ള കൊടുംതണുപ്പും മഞ്ഞും വരണ്ട ഹിമക്കാറ്റും മൃതദേഹങ്ങൾ അഴുകാതെ സഹായിക്കുന്നു. മനുഷ്യശരീരങ്ങള്‍ വഴികാട്ടിയാകുന്നതിനു പിന്നില്‍ ഇതും ഒരു കാരണമാണ്.

എവറസ്റ്റിലെ മനുഷ്യ മൈല്‍കുറ്റികള്‍ - ഭാഗം 2


അവര്‍ നൂറ്റാണ്ടുകളോളം എവറസ്റ്റിനു മുകളിലുണ്ടാകും- ഭാഗം 3