തടാകത്തില്‍ മാമോദീസ നടത്തിയ പാസ്റ്റർക്ക് സംഭവിച്ചത്?

Representative Image

തെക്കന്‍ എത്യോപ്യയിലാണ് പ്രൊട്ടസ്റ്റന്റ് പാസ്റ്ററെ സമൂഹ മാമോദീസയ്ക്കിടയില്‍ മുതല പിടിച്ചത്. ഡോകോ ഇഷേട്ട എന്ന പാസ്റ്ററാണ് 80 പേരെ കൂട്ടത്തോടെ മതം മാറ്റുന്ന ചടങ്ങ് സംഘടിപ്പിച്ചത്. ഇവരെ തടാകത്തില്‍ മുക്കി മാമോദീസ നടത്തുന്നതിനിടെ പാസ്റ്ററെ മുതല ആക്രമിക്കുകയായിരുന്നു. 

എത്യോപ്യയിലെ മെർകെബ് തബ്യ എന്ന പ്രദേശത്താണ് ദാരുണമായ സംഭവം നടന്നത്. ഇവിടുത്തെ അബായ  തടാകമാണ് വിശ്വാസികളെ മതം മാറ്റാനായി പാസ്റ്റര്‍ തിരഞ്ഞെടുത്തത്. ആദ്യത്തെ വ്യക്തിയെ മാമോദീസ മുക്കിയ ശേഷം രണ്ടാമത്തെ വ്യക്തിയുടെ മാമോദിസ നടത്താന്‍ തയ്യാറെടുക്കുമ്പോഴാണ് പെട്ടെന്ന് മുതലയുടെ ആക്രമണമുണ്ടായത്. തടാകത്തിൽ നിന്നുയർന്ന് വന്ന മുതല പാസ്റ്ററെയും കടിച്ച് വെള്ളത്തിലേക്ക് മറഞ്ഞു.

മുതലയുടെ ആക്രമണത്തില്‍ പാസ്റ്ററുടെ ഒരു കാല്‍ നഷ്ടമായി. വൈകാതെ ഒരു കയ്യും പിൻഭാഗവും മുതല കടിച്ചെടുത്തു. ഇതിനിടെ മാമോദീസ ചടങ്ങിനെത്തിയവര്‍ ഭയന്ന് തടാകത്തില്‍ നിന്ന് കയറി. ഈ സമയം പരിസരത്തുണ്ടായിരുന്ന മത്സ്യബന്ധനത്തിനെത്തിയവരാണ് വല വിരിച്ച് പാസ്റ്ററുടെ ശരീരം മുതല കൊണ്ടു പോകാതെ സംരക്ഷിച്ചത്. തുടര്‍ന്ന് പാസ്റ്ററുടെ ശരീരം തടാകത്തിനു പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.