കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലാണ് കൊളംമ്പിയയിലെ മക്കോവ നഗരത്തെ തകർത്തു തരിപ്പണമാക്കിയത്. കനത്ത മഴയില്‍ മലയിടിഞ്ഞതോടെ കല്ലും മണ്ണും കുത്തിയൊലിച്ച് മക്കോവ നഗരത്തെ പൂർണമായും മണ്ണിനടിയിലാക്കി. രക്ഷാപ്രവര്‍ത്തനം തുടരുന്നുണ്ടെങ്കിലും 92 കുട്ടികളടക്കം മരിച്ചവരുടെ എണ്ണം മുന്നൂറു കഴിഞ്ഞു. ചെളിക്കും പാറക്കൂട്ടങ്ങൾക്കുമിടയിൽ ഇനിയും നൂറുകണക്കിനാളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടാകുമെന്നാണു നിഗമനം. സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മക്കോവയിലെ ഉരുള്‍ പൊട്ടല്‍.
മൂന്നു നദികളാണ് ഈ നഗരത്തിനു സമീപത്തുകൂടി ഒഴുകുന്നത്. മേഘസ്ഫോനവും തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലുമാണ് ദുരന്തം വിതച്ചത്. നഗരത്തിനു ചുറ്റുമുള്ള നദികള്‍ ഒഴുക്കിക്കൊണ്ടുവന്ന ചെളി നഗരത്തെ മൂടി. നദികള്‍ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും കെട്ടിടങ്ങളുമെല്ലാം ചെളിയിൽ പുതഞ്ഞു കിടക്കുകയാണ്. വൈദ്യുതിയും ഗതാഗതവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പുനസ്ഥാപിക്കാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവരും. മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ വലിയ പാറക്കല്ലുകലും മരങ്ങളും മറ്റും ഒഴുകി വന്നടിഞ്ഞിരിക്കുകയാണ്. അതിനാല്‍ തന്നെ ഇവയ്ക്കിയില്‍ കുടുങ്ങി കിടക്കുന്നവരെ ജീവനോടെ പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു കഴിഞ്ഞു.
നഗരത്തിനു ചുറ്റും തിങ്ങി നിറഞ്ഞ മഴക്കാടുകളാണ്. അവിടെയാണ് നഗരത്തെ ചുറ്റിപ്പോകുന്ന നദികളുടെ ഉത്ഭവസ്ഥാനം. മഴക്കാടുകള്‍ക്കുള്ളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നിന്ന മഴയ്ക്ക് പുറമെയാണ് ഞായറാഴ്ച പുലര്‍ച്ചെ മേഘവിസ്ഫോടനമുണ്ടായത്. ഇത് വെള്ളത്തിന്‍റെ കുത്തൊഴുക്കിനും ഉരുള്‍പൊട്ടലിനും വഴിയൊരുക്കി. സാധാരണ വര്‍ഷകാലത്ത് ഒരു മാസം കൊണ്ടു പെയ്യുന്ന മഴയാണ് ഒറ്റ ദിവസം കൊണ്ട് മക്കോവയിൽ പെയ്തിറങ്ങിയത്.
രക്ഷപ്പെട്ടവര്‍ക്കു പോലും ഭക്ഷണവും കുടിവെള്ളവും ആവശ്യത്തിനു ലഭ്യമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. പകര്‍ച്ചവ്യാധി ഭീഷണിയും നിലവിലുണ്ട്. രക്ഷപ്പെട്ടവരെ തല്‍ക്കാലം ഈ ദുരന്തമേഖലയില്‍ നിന്നു പുറത്തെത്തിക്കുകയേ നിവൃത്തിയുള്ളുവെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഗതാഗത സൗകര്യങ്ങള്‍ താറുമാറായതിനാല്‍ അതിനും വലിയ പ്രതിസന്ധിയാണ് മക്കോവ നഗരം നേരിടുന്നത്.