വരുന്നു ടൊയോട്ട ബലേനൊയും മാരുതി കൊറോളയും

Toyota Maruti

ഇന്ത്യയിൽ ബാഡ്ജ് എൻജിനീയറിങ് നടപ്പാക്കാൻ ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ടയും സുസുക്കിയുമായി ധാരണ. ഇതോടെ മാരുതി സുസുക്കിയുടെ മോഡലുകൾ ടൊയോട്ട കിർലോസ്കർ മോട്ടോറി(ടി കെ എം)ന്റെ ശ്രേണിയിലും ടൊയോട്ടയുടെ ചില കാറുകൾ മാരുതി സുസുക്കി നിരയിലും വിൽപ്പനയ്ക്കെത്തും. പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യും കോംപാക്ട് എസ് യു വിയായ ‘വിറ്റാര ബ്രേസ’യുമാവും ടൊയോട്ട, സുസുക്കിയിൽ നിന്നു കടമെടുക്കുക; ടൊയോട്ടയുടെ സെഡാനായ ‘കൊറോള’യിലാണു സുസുക്കിയുടെ നോട്ടം. 

അടുത്ത വർഷം മധ്യത്തോടെ മോഡൽ കൈമാറ്റം പ്രാബല്യത്തിലെത്തുമെന്നാണു സൂചന. പ്രതിവർഷം 30,000 മുതൽ അര ലക്ഷം കാറുകൾ വരെ ടൊയോട്ടയ്ക്കു നിർമിച്ചു നൽകാനാണു മാരുതി സുസുക്കിയുടെ നീക്കം. പകരം പെട്രോൾ, സങ്കര ഇന്ധന എൻജിനുകളോടെ പതിനായിരത്തോളം ‘കൊറോള’യും ടൊയോട്ടയും നിർമിച്ചു നൽകുക. 

സാധാരണ ഗതിയിൽ വ്യാപാര നാമം മാത്രം മാറ്റി കാർ പുതിയ പേരിൽ വിൽപ്പനയ്ക്കെത്തിക്കുന്ന ബാജ്ഡ് എൻജിനീയറിങ്ങിനു പകരം സമൂലമായ മാറ്റമാണത്രെ ഇന്ത്യൻ വിപണിക്കായി സുസുക്കിയും ടൊയോട്ടയും പരിഗണിക്കുന്നത്. ഇതോടെ ഇരു കമ്പനികളും വിൽപ്പനയ്ക്കെത്തിക്കുന്ന കാറുകളിൽ രൂപകൽപ്പനയിലെ പരിഷ്കാരങ്ങൾക്കു പുറമെ ഗ്രിൽ, ബംപർ, ലൈറ്റ് തുടങ്ങിയവയിലും വിപുലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. സ്വന്തം മോഡലുകൾക്ക് വേറിട്ട വ്യക്തിത്വമാണു മാരുതിയുടെയും ടൊയോട്ടയുടെയും മോഹം. അതേസമയം വില ഉയരാതെ സൂക്ഷിക്കാനായി ഷീറ്റ് മെറ്റൽ വിഭാഗത്തിൽ മാറ്റമുണ്ടാവാൻ സാധ്യതയില്ല. 

അതേസമയം സാങ്കേതിക വിഭാഗത്തിൽ മാറ്റമൊന്നുമില്ലാതെയാവും മാരുതിയിൽ നിന്നും ടൊയോട്ടയിൽ നിന്നുമുള്ള കാറുകൾ പങ്കാളികൾ വിൽപ്പനയ്ക്കെത്തിക്കുക; എൻജിനും ഗീയർബോക്സുമൊക്കെ ഒന്നു തന്നെയാവുമെന്നു ചുരുക്കം. സങ്കര ഇന്ധന മേഖലയിലെ വികസനത്തിൽ ടൊയോട്ടയും മാരുതിയും സഹകരിക്കുന്ന സാഹചര്യത്തിൽ ക്രമേണ മോഡലുകളിൽ ഇത്തരം പരിഷ്കാരങ്ങൾക്കും സാധ്യതയുണ്ട്.

ഇന്ത്യയിലെ ഉൽപന്ന ശ്രേണിയിലുള്ള വിടവ് നികത്തുകയെന്ന ലക്ഷ്യത്തോടെയാണു ടൊയോട്ട ‘വിറ്റാര ബ്രേസ’യും ‘ബലേനൊ’യും കടമെടുക്കാൻ തയാറെടുക്കുന്നത്. ഇതുവഴി ഇന്ത്യയിൽ വിൽപ്പന സാധ്യതയേറിയ കോംപാക്ട് എസ് യു വി, പ്രീമിയം ഹാച്ച്ബാക്ക് വിഭാഗങ്ങളിലേക്ക് അനായാസം പ്രവേശിക്കാമെന്നതാണു ടി കെ എം കാണുന്ന നേട്ടം. 

‘കൊറോള’ അടിസ്ഥാനമാക്കിയുള്ള സെഡാന്റെ വരവ് മാരുതി സുസുക്കിക്കും ഉണർവേകും. പ്രീമിയം ഉൽപന്നങ്ങളുടെ വിൽപ്പനയ്ക്കായി പ്രത്യേക വിപണന ശൃംഖലയായ ‘നെക്സ’ സ്ഥാപിച്ചെങ്കിലും സെഡാൻ വിഭാഗത്തിൽ മാരുതിക്ക് ‘സിയാസി’ലൊതുങ്ങുകയാണ് മാരുതി സുസുക്കിയുടെ പ്രാതിനിധ്യം. ഈ സാഹചര്യത്തിൽ മോഡലുകൾ പങ്കുവയ്ക്കാനുള്ള തീരുമാനം സുസുക്കിക്കും ടൊയോട്ടയ്ക്കും ഏറെ ഗുണകരമാവുമെന്നാണു പ്രാഥമിക വിലയിരുത്തൽ.  

ഇന്ത്യയിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനുള്ള സാധ്യത 2016 ഫെബ്രുവരി മുതലാണു സുസുക്കിയും ടൊയോട്ടയും ആരാഞ്ഞു തുടങ്ങിയത്. 2020 മുതൽ ഇന്ത്യയിൽ വിൽക്കാനുള്ള വൈദ്യുത വാഹന വികസനത്തിനായി യോജിച്ചു പ്രവർത്തിക്കാൻ കഴിഞ്ഞ നവംബരിൽ ഇരുകമ്പനികളും ധാരണാപത്രം ഒപ്പിടുകയും ചെയ്തു. ആത്യന്തികമായി സാങ്കേതിക വിദ്യയ്ക്കും മോഡൽ പങ്കിടലിനുമൊക്കെയപ്പുറമുള്ള പരസ്പര സഹകരണമാണ് സുസുക്കിയും ടൊയോട്ടയും ലക്ഷ്യമിടുന്നത്.