മിലിറ്ററി ബുള്ളറ്റിനായി തള്ളിക്കയറ്റം, വിറ്റു തീർന്നത് 3 മിനിറ്റിൽ

Royal Enfield Pegasus-500

റോയൽ എൻഫീൽഡിൽ നിന്നുള്ള പരിമിതകാല പതിപ്പായ ക്ലാസിക് 500 പെഗാസസ് വിറ്റു തീർന്നത് 178 സെക്കന്റിൽ. ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച വിൽപ്പന മൂന്നു മിനിറ്റിനുള്ളിൽ തന്നെ അവസാനിച്ചു. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ക്ലാസിക് 500 പെഗാസസ് സ്വന്തമാക്കാൻ ആയിരങ്ങളാണ് രംഗത്തെത്തിയത്. ക്ലാസിക്ക് പെഗാസസിന്റെ 1000 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്ക്കെത്തുക അതിൽ 250 എണ്ണമാണ് ഇന്ത്യയ്ക്ക് അനുവദിച്ചിരുന്നത്. നേരത്തെ ജൂലൈ 10 ന് ഓൺലൈൻ‌ ബുക്കിങ് സ്വീകരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ബൈക്ക് കമ്പക്കാരുടെ അനിയന്ത്രിത തള്ളിക്കയറ്റം മൂലം കമ്പനി വെബ്സൈറ്റ് നിശ്ചലമായതിനെ തുടർന്നാണ് വിൽ‌പ്പന ഇന്നലത്തേയ്ക്ക് മാറ്റിയത്.

Royal Enfield Pegasus-500

രണ്ടാം ലോകയുദ്ധ സ്മരണകളിൽ നിന്നു പ്രചോദിതമായി റോയൽ എൻഫീൽഡ് ആവിഷ്‌ക്കരിച്ച പരിമിതകാല പതിപ്പാണു ‘ക്ലാസിക് 500 പെഗാസസ്'. യുദ്ധ കാലത്ത് ബ്രിട്ടീഷ് പാരാട്രൂപ്പർമാർ ഉപയോഗിച്ചിരുന്ന ഫ്ളയിങ് ഫ്ളീയാണ് ക്ലാസിക് 500 പെഗാസസിനു പ്രചോദനമായത്‌. 59 കിലോഗ്രാം മാത്രമായിരുന്നു ഭാരമെന്നതിനാൽ പ്രതികൂല സാഹചര്യങ്ങളിൽ അനായാസം ബൈക്ക് ചുമന്നു മാറ്റാമെന്നതും ഫ്ളയിങ് ഫ്ളീയുടെ ആകർഷണമായിരുന്നു.

ഇതിഹാസമാനങ്ങളുള്ള ആർ ഇ/ഡബ്ല്യു ഡി 125 മോട്ടോർ സൈക്കിളിനെയാണു വാഹനലോകം ഫ്ളയിങ് ഫ്ളീ എന്നു വിളിച്ചത്. രണ്ടാം ലോകയുദ്ധകാലത്ത് യു കെയിലെ വെസ്റ്റ്‌വുഡിൽ ഭൂമിക്കടിയിൽ സജ്ജീകരിച്ച ശാലയിലാണു റോയൽ എൻഫീൽഡ് ഈ ബൈക്കുകൾ നിർമിച്ചിരുന്നത്. 2.40 ലക്ഷം രൂപയാണു ബൈക്കിന്റെ ഡൽഹിയിലെ ഷോറൂം വില.

ബൈക്കിനു കരുത്തേകുക ക്ലാസിക്കിലെ 499 സി സി, എയർ കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാവും. 5,250 ആർ പി എമ്മിൽ 27.2 ബി എച്ച് പി വരെ കരുത്തും 4,000 ആർ പി എമ്മിൽ 41.3 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഷാസി, ബ്രേക്ക്, ടയർ തുടങ്ങിയവയിലും ക്ലാസിക്കും പെഗാസസുമായി വ്യത്യാസമൊന്നുമില്ല.

Royal Enfield Pegasus-500

അതേസമയം, സൈനിക ശൈലിയിലുള്ള കാൻവാസ് പാനിയർ, ബ്രൗൺ ഹാൻഡിൽ ബാർ ഗ്രിപ്, എയർ ഫിൽറ്ററിനു കുറുകെ ബ്രാസ് ബക്കിളോടെയുള്ള ലെതർ സ്ട്രാപ്, കറുപ്പ് സൈലൻസർ, റിം, കിക്ക് സ്റ്റാർട്ട് ലീവർ, പെഡൽ, ഹെഡ് ലൈറ്റ് ബീസൽ തുടങ്ങിയവയൊക്കെ ‘പെഗാസസി’നെ വേറിട്ടു നിർത്തും. കൂടാതെ പരിമിതകാല പതിപ്പെന്നു വിളംബരം ചെയ്യാൻ ‘ക്ലാസിക് 500 പെഗാസസി’ന്റെ ഇന്ധനടാങ്കിൽ സീരിയൽ നമ്പർ സ്റ്റെൻസിൽ ചെയ്യുന്നുണ്ട്.