ബൈക്കുകളുടെ ഹെഡ്‍ലൈറ്റ് ഇനി ഓഫാക്കാൻ പറ്റില്ല

രാജ്യത്ത് വാഹന അപകടങ്ങളിൽ പെടുന്നവരിൽ ഭൂരിഭാഗവും ഇരുചക്രവാഹന യാത്രികരാണ്. അപകടങ്ങളിൽ ഏറ്റവും അധികം പരിക്കുകൾ പറ്റുന്നതും മരിക്കുന്നതും ഇവർ തന്നെ. കഴിഞ്ഞ വർഷത്തെ മാത്രം കണക്കുകൾ നോക്കുകയാണെങ്കിൽ ഇരുചക്രവാഹനാപകടങ്ങളിൽ 32,524 പേർ മരിക്കുകയും 1,27,452 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകട നിരക്കു കുറയ്ക്കുന്നതിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങൾക്ക് 2017 ഏപ്രിൽ 1 മുതൽ ഓട്ടോമാറ്റിക്ക് ഹെഡ്‌ലാംപ് നിർബന്ധമാക്കുന്നു.

എൻജിൻ പ്രവർത്തിക്കുമ്പോൾ, രാപകലില്ലാതെ ഇരുചക്രവാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തണം. ‘റണ്ണിങ് ലാംപ്’ ഘടിപ്പിച്ച വാഹനമാണെങ്കിൽ എൻജിൻ ഓണാകുമ്പോൾ അതും പ്രവർത്തിക്കുന്നുണ്ടാവണം. 2017 ഏപ്രിൽ ഒന്നു മുതൽ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിൽ ‘ഓട്ടമാറ്റിക് ഹെഡ്‌ലാംപ്’ (എഎച്ച്ഒ) ഏർപ്പെടുത്തണമെന്നാണു ഗതാഗത മന്ത്രാലയം വാഹനനിർമാതാക്കൾക്കു നിർദേശം നൽകിയത്. ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാൻ മന്ത്രാലയം നിർമാതാക്കൾക്കു സമയം നൽകിയിരുന്നു.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകൾ ഭേദഗതി ചെയ്താണു പുതിയ വ്യവസ്ഥ ഉൾപ്പെടുത്തിയത്. ഇരുചക്രവാഹന അപകടങ്ങൾ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി. സ്വയം പ്രവർത്തിക്കുന്ന ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാൻ വാഹനത്തിൽ സ്വിച്ച് ഉണ്ടാവില്ല. യൂറോപ്യൻ രാജ്യങ്ങളിൽ പത്തു വർഷത്തിലേറെയായി ഈ സംവിധാനമുണ്ട്. ഇരുചക്രവാഹനങ്ങൾക്ക് അപകടമുണ്ടായാൽ ‘ഓട്ടമാറ്റിക് അലാം’ നിർബന്ധമാക്കുന്നതും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. വികസിത രാജ്യങ്ങളിൽ നിർത്താതെ മുഴങ്ങുന്ന ഹോൺ ആണ് അപകടം വിളിച്ചറിയിക്കുക. നിരന്തരം ഹോൺ മുഴക്കി പായുന്ന വാഹനങ്ങളുള്ള ഇന്ത്യയിൽ ഇതു പ്രായോഗികമാവില്ല.