അടുത്ത വർഷം മുതൽ വാഹനങ്ങൾ ബി എസ് നാല്

വാഹനങ്ങൾക്കു ബാധകമായ മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് നാല് (ബി എസ് നാല്) നിലവാരം അടുത്ത വർഷം ഏപ്രിലിൽ പ്രാബല്യത്തിലെത്തും. ഇരുചക്ര, ത്രി ചക്ര, നാലു ചക്ര വാഹനങ്ങൾക്ക് 2017 ഏപ്രിൽ ഒന്നു മുതൽ ബി എസ് നാല് നിലവാരം നടപ്പാക്കുന്നതു സംബന്ധിച്ച കരട് വിജ്ഞാപനം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക, ഘന വ്യവസായ, പരിസ്ഥിതി, വനം മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് 2020 ഏപ്രിലോടെ രാജ്യത്ത് ഭാരത് സ്റ്റേജ് ആറ് നിലവാരമുള്ള ഇന്ധനങ്ങൾ വിൽപ്പനയ്ക്കെത്തിക്കുമെന്നും കേന്ദ്ര റോഡ് ഗതാഗത, ഹൈവേ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വെളിപ്പെടുത്തി. തിരഞ്ഞെടുത്ത നഗരങ്ങളിൽ നാലു ചക്രവാഹനങ്ങൾക്ക് 2010ൽ തന്നെ ബി എസ് നാല് നിലവാരം നടപ്പായിരുന്നു. 2017 ഏപ്രിൽ ഒന്നു മുതൽ ഇതേ നിലവാരം രാജ്യമാകെ വ്യാപിപ്പിക്കാനാണ് ഇപ്പോൾ തീരുമാനമായത്.

മലിനീകരണ നിയന്ത്രണ നിലവാരം നിലവിലുള്ള ഭാരത് സ്റ്റേജ് മൂന്നിൽ നിന്നു ഭാരത് സ്റ്റേജ് നാലിലേക്കു മാറുന്നതോടെ വാഹനവില വർധിക്കുമെന്ന പ്രശ്നമുണ്ട്. മാത്രല്ല 2017 ഏപ്രിലിൽ പുതിയ നിലവാരം പ്രാബല്യത്തിലെത്തുംമുമ്പ് ബി എസ് മൂന്ന് നിലവാരമുള്ള വാഹനങ്ങൾ സ്വന്തമാക്കാൻ തിരക്കേറാനും സാധ്യതയുണ്ട്. ഇന്ധന നിലവാരത്തിൽ ഭാരത് സ്റ്റേജ് അഞ്ച് ഒഴിവാക്കി ബി എസ് നാലിൽ നിന്ന് ബി എസ് ആറ് നിലവാരത്തിലേക്കു പോകുമെന്നു കേന്ദ്ര സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 ഏപ്രിലിൽ ബി എസ് ആറ് നിലവാരമുള്ള ഇന്ധനം രാജ്യവ്യാപകമായി വിൽപ്പനയ്ക്കെത്തിക്കാനാണു പൊതുമേഖല എണ്ണ കമ്പനികൾ തയാറെടുക്കുന്നത്.