സാനന്ദിൽ നിന്നു യൂറോപ്പിലെക്കു കാർ കയറ്റുമതി ഉടനെന്നു ഫോഡ്

ഗുജറാത്തിലെ സാനന്ദിലെ പുതിയ നിർമാണശാലയിൽ നിന്ന് യൂറോപ്പിലേക്കുള്ള കാർ കയറ്റുമതി അടുത്ത വർഷം ആരംഭിക്കുമെന്നു യു എസ് കമ്പനിയായ ഫോഡ്. ചെന്നൈയ്ക്കടുത്ത് മാരൈമലൈനഗറിനു ശേഷം ഇന്ത്യയിൽ ഫോഡ് സ്ഥാപിച്ച രണ്ടാമത്തെ ശാലയാണു സാനന്ദിലേത്. നിലവിൽ സാനന്ദിൽ നിർമിച്ച കാറുകൾ ഫോഡ് മെക്സിക്കോ, മധ്യപൂർവ രാജ്യങ്ങൾ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്നു പ്ലാന്റ് മാനേജർ കെൽ കേൺസ് അറിയിച്ചു. വൈകാതെ യൂറോപ്പിലേക്കുള്ള കാർ കയറ്റുമതിക്കും തുടക്കമാവുമെന്ന് അദ്ദേഹം വെളിപ്പെടുത്തി.

Ford Figo Sedan

കഴിഞ്ഞ മാർച്ചിൽ പ്രവർത്തനം ആരംഭിച്ച സാനന്ദ് ശാലയിൽ തുടക്കത്തിൽ പ്രതിദിനം 250 കാറുകളാണു ഫോഡ് നിർമിച്ചിരുന്നത്. എന്നാൽ ഇപ്പോൾ പ്രതിദിന ഉൽപ്പാദനം 400 യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. നിലവിൽ ഒറ്റ ഷിഫ്റ്റിലാണു പ്ലാന്റിന്റെ പ്രവർത്തനമെന്നും ആവശ്യം വർധിപ്പിക്കുന്ന മുറയ്ക്ക് സാനന്ദിൽ കൂടുതൽ ഷിഫ്റ്റ് ഏർപ്പെടുത്തുമെന്നും കേൺസ് അറിയിച്ചു. ഓഗസ്റ്റിലാണു ഫോഡ് സാനന്ദ് ശാലയിൽ നിന്നുള്ള കാർ കയറ്റുമതിക്കു തുടക്കമിട്ടത്; പുത്തൻ ഫോഡ് ‘ഫിഗൊ’ ആയിരുന്നു കയറ്റുമതി. പിപാവാവ് തുറമുഖത്തു നിന്ന് ഓഗസ്റ്റ് 26നു പുറപ്പെട്ട ‘എം വി ഗ്രാൻഡ് ഡാലിയ’ എന്ന ‘റോ റോ’ കപ്പലിൽ 1,300 ‘ഫിഗൊ’യാണു കടൽ കടന്നത്. അടുത്ത അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള കാർ കയറ്റുമതി മൂന്നിരട്ടിയായി വർധിപ്പിക്കാൻ ലക്ഷ്യമിട്ടു സാനന്ദിൽ സ്ഥാപിച്ച പുതിയ ശാലയ്ക്കായി 100 കോടി ഡോളർ(6679.55 കോടി രൂപ) ആണു ഫോഡ് മുടക്കിയത്. 460 ഏക്കർ വിസ്തൃതിയുള്ള ശാലയുടെ വാർഷിക ഉൽപ്പാദനശേഷി 2.40 ലക്ഷം വാഹനങ്ങളും 2.70 ലക്ഷം എൻജിനുകളുമാണ്. നിലവിൽ നാൽപതോളം രാജ്യങ്ങളിലേക്കു ഫോഡ് ഇന്ത്യ കാറുകൾ കയറ്റുമതി ചെയ്യുന്നുണ്ട്.

Ford Figo Hatchback

ടാറ്റ മോട്ടോഴ്സിന്റെയും ഫോഡ് ഇന്ത്യയുടെ നിർമാണശാലകൾ പ്രവർത്തനം തുടങ്ങുകയും മാരുതി സുസുക്കിയുടെ പ്ലാന്റിന്റെ നിർമാണം പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാനന്ദിലെയും മണ്ഡൽ — ബെചരാജിയിലെയും പ്രത്യേക നിക്ഷേപ മേഖല(എസ് ഐ ആർ)യിൽ വരുന്ന മൂന്നു വർഷത്തിനുള്ളിൽ മൊത്തം 20,000 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. വാഹന നിർമാതാക്കൾക്കു പുറമെ അനുബന്ധ ഘടക നിർമാണ മേഖലയുടെ കൂടി നിക്ഷേപ കൂടി ചേരുമ്പോഴുള്ള കണക്കാണിത്.