ജി എമ്മിന്റെ ഹാലോൾ പ്ലാന്റ് സ്വന്തമാക്കാൻ എസ് എ ഐ സി

യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സി(ജി എം)ന്റെ ഇന്ത്യയിലെ നിർമാണശാല വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ചൈനയിൽ നിന്നുള്ള എസ് എ ഐ സി മോട്ടോർ കോർപറേഷൻ രംഗത്ത്. എസ് എ ഐ സിയുടെ ഉപസ്ഥാപനമായ എസ് എ ഐ സി എച്ച് കെയാണ് ജനറൽ മോട്ടോഴ്സ് ഇന്ത്യ പ്ലാന്റിന്റെ ചില ആസ്തികൾ ഏറ്റെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ തലേഗാവിലും ഗുജറാത്തിലെ ഹാലോളിലുമായി രണ്ടു നിർമാണശാലകളാണു ജനറൽ മോട്ടോഴ്സിന് ഇന്ത്യയിലുള്ളത്. നിർമാണ പ്രവർത്തനങ്ങൾ ഒരിടത്തേക്കു കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഹാലോൾ ശാലയുടെ പ്രവർത്തനം 2016ൽ അവസാനിപ്പിക്കുകയാണെന്നു ജനറൽ മോട്ടോഴ്സ് ഒരു വർഷം മുമ്പു തന്നെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വിപണിയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ പദ്ധതിയുള്ളതിനാൽ നിർമാണ ശാല ഏറ്റെടുക്കുന്നതിനെപ്പറ്റി കഴിഞ്ഞ ഏപ്രിൽ മുതൽ തന്നെ എസ് എ ഐ സിയും ജനറൽ മോട്ടോഴ്സുമായി ചർച്ചകൾ നടക്കുന്നുണ്ടായിരുന്നു.അതേസമയം ഹാലോളിലെ പ്ലാന്റ് കൈമാറ്റത്തെപ്പറ്റി ഔദ്യോഗികമായി പ്രതികരിക്കാൻ ജനറൽ മോട്ടോഴ്സ് ഇന്ത്യയോ എസ് എ ഐ സിയോ തയാറായിട്ടില്ല.
ചൈനയിൽ് സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന വാഹന രൂപകൽപ്പന, നിർമാണ കമ്പനിയാണ് മുമ്പു ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇൻഡസ്ട്രി കോർപറേഷൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന എസ് എ ഐ സി മോട്ടോർ കോർപറേഷൻ ലിമിറ്റഡ്.

ഷാങ്ഹായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വാഹനങ്ങൾ ആഗോളതലത്തിൽ തന്നെ വിൽപ്പനയ്ക്കെത്തുന്നുണ്ട്. പ്രതിവർഷം 45 ലക്ഷം യൂണിറ്റ് ഉൽപ്പാദനശേഷിയോടെ ചൈനയിലെ നാലു വൻകിട വാഹന നിർമാണ കമ്പനികൾക്കൊപ്പമാണ് എസ് എ ഐ സിയുടെ സ്ഥാനം; പൊതുമേഖല സംരംഭങ്ങളായ ചാങ്ങൻ മോട്ടോഴ്സ്, എഫ് എ ഡബ്ല്യു ഗ്രൂപ, ഡോങ്ഫെങ് മോട്ടോർ എന്നിവയാണു കമ്പനിയുടെ പ്രധാന എതിരാളികൾ.