ഗോ യിൽ എയർബാഗ് ഘടിപ്പിക്കാനൊരുങ്ങി നിസ്സാൻ

ഡാറ്റ്സൻ ഗോ

സുരക്ഷയുടെ കാര്യത്തിൽ നിലവാരമില്ലെന്നു പഴികേട്ട ഡാറ്റ്സൻ ‘ഗോ’യെ കരകയറ്റാൻ മാതൃസ്ഥാപനമായ നിസ്സാൻ ഇന്ത്യ ഒരുങ്ങുന്നു. തുടക്കമെന്ന നിലയിൽ ഹാച്ച്ബാക്കായ ‘ഗോ’യുടെ ഡ്രൈവറുടെ ഭാഗത്ത് എയർബാഗ് ഘടിപ്പിക്കാനാണു നീക്കം. ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള റെനോ നിസ്സാൻ നിർമാണശാലയിൽ അടുത്ത മാസം മുതൽ ഉൽപ്പാദിപ്പിക്കുന്ന ‘ഗോ’ കാറുകളുടെ ഡ്രൈവർക്ക് എയർബാഗിന്റെ സുരക്ഷ ഉറപ്പാക്കും. തുടക്കത്തിൽ എയർബാഗിന്റെ സുരക്ഷ ‘ഗോ’യുടെ മുന്തിയ വകഭേദമായ ‘ടി’യിൽ മാത്രമാവുമെന്നാണു സൂചന.

ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റ് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള ‘ഗോ’യിലെ സുരക്ഷാ വീഴ്ച വ്യാപക ചർച്ചയായത്. എങ്കിലും ക്രാഷ് ടെസ്റ്റിലെ പരാജയത്തെതുടർന്നല്ല ‘ഗോ’യിൽ എയർബാഗ് ലഭ്യമാക്കുന്നതെന്ന നിലപാടിലാണു നിസ്സാൻ. ‘ഗോ’ പദ്ധതിയുടെ ആലോചനാഘട്ടം മുതൽ തന്നെ എയർബാഗ് പരിഗണനയിലുണ്ടായിരുന്നെന്നാണു നിസ്സാന്റെ അവകാശവാദം.

കഴിഞ്ഞ നവംബറിലാണ് ഗ്ലോബൽ എൻ സി എ പി ക്രാഷ് ടെസ്റ്റിൽ ‘ഗോ’ സംപൂജ്യരായ വിവരം ലോകം അറിയുന്നത്. പോരെങ്കിൽ ഇപ്പോഴത്തെ നിലയിൽ ‘ഗോ’ വിൽക്കുന്നത് അവസാനിപ്പിക്കണമെന്നു വരെ ക്രാഷ് ടെസ്റ്റ് സംഘാടകരായ രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷൻ(എഫ് ഐ എ) ആവശ്യപ്പെട്ടിരുന്നു. കാർ വിൽപ്പന അവസാനിപ്പിക്കുന്നതിനൊപ്പം സുരക്ഷാ കാര്യത്തിൽ വൻപരാജയമായ ‘ഗോ’യുടെ ഉൽപ്പാദനവും നിർത്തിവയ്ക്കണമെന്നും എഫ് ഐ എ നിർദേശിച്ചിരുന്നു.

അതേസമയം എഫ് ഐ എ ചൂണ്ടിക്കാട്ടിയ ഗുരുതര പിഴവ് എയർബാഗിന്റെ അസാന്നിധ്യത്തിൽ ഒതുങ്ങുന്നില്ല എന്നതും ശ്രദ്ധേയമാണ്. എയർബാഗിനപ്പുറം കാറിന്റെ ഘടനാപരമായ കരുത്തിലുള്ള പോരായ്മയിലായിരുന്നു ഫെഡറേഷന്റെ ആശങ്ക. അടുത്ത മാസം മുതൽ കാറിൽ എയർബാഗ് ഘടിപ്പിക്കാൻ തീരുമാനിച്ച നിസ്സാൻ പക്ഷേ ഘടനാപരമായ പിഴവുകൾ പരിഹരിക്കാൻ സ്വീകരിച്ച നടപടി എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ മുന്തിയ വകഭേദമായ ‘ടി’യിൽ മാത്രം എയർബാഗ് ഘടിപ്പിക്കുന്നതോടെ ‘ഗോ’യുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക എത്രത്തോളം അകലുമെന്നതും കാത്തിരുന്നു കാണണം.

VIEW FULL TECH SPECS