ഇന്ത്യയുടെ 'തേജസ്'

Tejas

തദ്ദേശീയമായി വികസിപ്പിച്ച ലഘുയുദ്ധവിമാനം ‘തേജസ്’ ഇന്ത്യൻ വ്യോമസേന ഏറ്റെടുക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റവും കഠിനമായ കടമ്പ ഇന്നലെ വിജയകരമായി പിന്നിട്ടു. വ്യോമസേനാ മേധാവി എയർ മാഷൽ അരൂപ് റാഹ അര മണിക്കൂർ തേജസ് പറത്തിയ ശേഷം സേനയ്ക്ക് ഇണങ്ങുന്ന വിമാനമാണിതെന്നു പ്രഖ്യാപിച്ചു. തേജസ് താൻ ആദ്യമായാണു പറത്തുന്നതെന്നും സേനയുടെ പോരാട്ട ആവശ്യങ്ങൾക്ക് അനുയോജ്യമാണിതെന്നും 3400 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള അദ്ദേഹം വ്യക്തമാക്കി.

Tejas

ഉച്ചയ്ക്കു 12 മണിക്കാണ് എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് ഗ്രൂപ്പ് ക്യാംപ്റ്റൻ എൻ.രംഗചാരിക്കൊപ്പം എയർമാഷൽ അരൂപ് റാഹ തേജസിന്റെ പരിശീലന വിമാനം പറത്തിയത്. തേജസിന്റെ റഡാർ, ഹെൽമറ്റ് കേന്ദ്രീകൃത ഡിസ്പ്ലേ സംവിധാനം തുടങ്ങിയവയാണ് അദ്ദേഹം പ്രധാനമായും പരിശോധിച്ചത്. വ്യോമസേനാ മേധാവി തേജസ് വിമാനം പറത്തിയ നടപടി വിമാന നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നതായി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.സുവർണരാജു പറഞ്ഞു.

2014ൽ വ്യോമസേനാ ഉപമേധാവി എയർ മാഷൽ എസ്.ബി.പി.സിൻഹ തേജസ് പറത്തിയിരുന്നു. നാലു തേജസ് വിമാനങ്ങൾ ഉൾപ്പെട്ട ആദ്യ സ്ക്വാഡ്രൻ ജൂലൈയിൽ രൂപീകരിക്കാനാകും എന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും വ്യോമസേനാ വക്താവ് വിങ് കമാൻഡർ അനുപം ബാനർജി പറഞ്ഞു. മൊത്തം 120 തേജസ് പോർവിമാനങ്ങൾ ഏറ്റെടുക്കാനാനുള്ള കരാറാണു നിലവിലുള്ളത്. തേജസ് ഏറ്റെടുക്കാനുള്ള പ്രാഥമിക ഓപ്പറേഷനൽ ക്ലിയറൻസ് (ഐഒസി) വ്യോമസേന 2013ൽ നൽകിയിരുന്നു. ആയുധങ്ങൾ വഹിച്ചുള്ള പരീക്ഷണങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ അന്തിമ ക്ലിയറൻസ് (എഫ്ഒസി) നൽകും.

Tejas

റഷ്യയുടെ മിഗ്-21 പേർവിമാനങ്ങൾക്കു പകരമാണു തേജസ് ഏറ്റെടുക്കുന്നത്. മണിക്കൂറിൽ 1350 കിലോമീറ്റർ താണ്ടാൻ ശേഷിയുള്ള തേജസ് ഫ്രഞ്ച് മിറാഷ് 2000, സ്വീഡന്റെ ഗ്രിപ്പൻ തുടങ്ങിയവയ്ക്കൊപ്പം കിടപിടിക്കുന്ന ഒന്നാണ്. 8.5 ടൺ ഭാരമുള്ള തേജസിനു മൂന്നുടൺ ആയുധങ്ങൾ വഹിക്കാനാകും. വായുമേധ മിസൈലുകൾ, ലേസർ ബോംബുകൾ, ഇലക്ട്രോണിക് വാർഫെയർ സ്യൂട്ട്, ആകാശമധ്യേ ഇന്ധനം നിറയ്ക്കാനുള്ള ശേഷി തുടങ്ങിയയാണ് ഇതിന്റെ പ്രത്യേകത. ബെംഗളൂരുവിലെ വ്യോമസേനാ പൈലറ്റുമാരുടെ പരിശീലന കേന്ദ്രമായ എയർക്രാഫ്റ്റ് ആൻഡ് സിസ്റ്റംസ് ടെസ്റ്റിങ് എസ്റ്റാബ്ലിഷ്മെന്റിന്റെ 38–ാമതു ഫ്ലാറ്റ് ടെസ്റ്റ് കോഴ്സ് കഴിഞ്ഞിറങ്ങിയവരുടെ ബിരുദദാന ചടങ്ങിലും എയർമാഷൽ അരൂപ് റാഹ സല്യൂട്ട് സ്വീകരിച്ചു.