ഐഎസിനെ പറ്റിച്ച ബിഎം‍ഡബ്ല്യു

Representative Image

ഐഎസിനെ പറ്റിച്ച് ബിഎം‍ഡബ്ല്യു കാറിൽ അകോ അബ്ദുൾറഹ്മാൻ എന്ന കുർദ്ദിഷ് പോരാളി രക്ഷിച്ചത് പരിക്കേറ്റ് മരണവും കാത്തു കിടന്ന ഏകദേശം 70 ആളുകളെ. ഇറാഖിലെ കിർകുക്കിലാണ് സംഭവം. തന്റെ പ്രദേശത്തെ ആക്രമിച്ച ഐഎസ് തീവ്രവാദികളോട് എതിർത്തുനിന്നാണ് ബുള്ളറ്റ്പ്രൂഫായ ബിഎം‍ഡബ്ല്യു കാറിൽ 70ൽ അധികം ആളുകളെ രക്ഷിച്ചത്.

ഇറാഖ് സ്വദേശിയായ അബ്ദുൾറഹ്മാൻ തന്റെ പട്ടണമായ കിർകുക്കിനെ ഐഎസ് ആക്രമിച്ചതിനു ശേഷമാണ് ഒരു ബുള്ളറ്റ് പ്രൂഫ് വാഹനത്തെപ്പറ്റി ചിന്തിച്ചത്. തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ് ഏകദേശം 10000 ഡോളർ മുടക്കി 1990 മോ‍ഡൽ കവചിത ബിഎം‍ഡബ്ലു അദ്ദേഹം സ്വന്തമാക്കിയത്. എന്നാൽ തൊട്ടടുന്ന പട്ടണത്തെ ഐഎസ് വളഞ്ഞിരിക്കുകയാണെന്നും അവിടെ ധാരാളം ആളുകൾ കുടുങ്ങിയിട്ടുണ്ടെന്നും അറിഞ്ഞ അബ്ദുൾറഹ്മാൻ തന്റെ കവചിത വാഹനത്തിൽ അവരെ രക്ഷിക്കാൻ തീരുമാനിച്ചു.

അപകടം പറ്റിക്കിടക്കുന്നവരെ രക്ഷിക്കാൻ വരുന്നവരെയെല്ലാം വെടിവെച്ചിടുന്ന അവരുടെ ഇടയിൽ നിന്ന് ഏകദേശം 70 ആളുകളെയാണ് ആ പോരാളി രക്ഷിച്ചത്. എന്നാൽ താൻ വരുന്നതു കൊണ്ട് തീവ്രവാദികൾ നിരവധി തവണ വെടിവെച്ചെന്നും കാറാണ് തന്നെ അതിൽ നിന്ന് രക്ഷിച്ചതെന്നുമാണ് അബ്ദുൾറഹ്മാൻ പറയുന്നത്. ഏകദേശം 50 ബുള്ളറ്റുകൾ കാറിൽ പതിച്ചെന്നും അബ്ദുൾ പറയുന്നു.

അബ്ദുൾറഹ്മാന്റെ ധീരതയെ ധാരാളം ആളുകൾ പ്രകീർത്തിക്കുന്നുണ്ട്. കിർകുക്കിലെ ഗവർണ്ണർ 5 ലക്ഷം ദിനാർ പാരിതോഷികവും പ്രഖ്യാപിച്ചു. കൂടാതെ ബിഎംഡബ്ല്യു പുതിയ ബുള്ളറ്റ് പ്രൂഫ് കാർ സമ്മാനമായി നൽകും എന്നും പ്രഖ്യാപിച്ചു. എന്നാൽ തന്നിക്ക് ലഭിച്ചിരിക്കുന്ന പാരിതോഷികങ്ങൾ നിരസിച്ച അബ്ദുൾ വാഹനം നേരെയാക്കി വീണ്ടും രക്ഷാപ്രവർത്തനം നടത്തുമെന്നാണ് പറയുന്നത്.