8 എയർപോർട്ടുകൾ ഭാർഗവിനിലയങ്ങൾ

രണ്ട് വർഷം മുമ്പ് ഏകദേശം 111 കോടി രൂപ മുടക്കിയാണ് രാജസ്ഥാനിലെ ജയ്‌സൽമീർ എയർപോർട്ട് നിർമ്മിച്ചത്. രാജസ്ഥാനിലെ ഗോൾഡൻ സിറ്റി എന്നറിയപ്പെടുന്ന ജയ്‌സൽമീറീൽ പണിത ഈ വിമാനത്താവളം കാലിയായി കിടക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരോവർഷവും മൂന്ന് ലക്ഷത്തിൽ അധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ സാധിക്കുന്ന ഈ എയർപോർട്ട് കഴിഞ്ഞ വർഷം ഒരു യാത്രക്കാരൻപോലും ഉപയോഗിച്ചിട്ടില്ല. 180 സീറ്റുള്ള മൂന്ന് വിമാനങ്ങൾ പാർക്ക് ചെയ്യാന് സ്ഥലമുള്ള ഈ വിമാനത്താവളം വിനോദ സഞ്ചാരികളെ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ വിമാനകമ്പനികളൊന്നും ഇങ്ങോട്ട് സർവീസ് നടത്താൻ തയ്യാറാകാത്തത് ജയ്‌സൽമീർ വിമാനത്താവളത്തെ വിജനമാക്കുന്നു.

വരുമാന നഷ്ടം മൂലം വിമാനകമ്പനികൾ ചെറു നഗരങ്ങളിലേയ്ക്കുള്ള സർവീസുകൾ പലതും നിർത്തലാക്കുമ്പോൾ നിലവിലെ സർക്കാറും വിമാനത്താവളം നിർമ്മിക്കാൻ കോടികൾ ചിലവിടുകയാണ്. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിൽ പുതിയ നാല് വിമാനത്താവളങ്ങൾ പണിയാൻ 2700 കോടി രൂപയാണ് മോഡി സർക്കാർ അനുവദിച്ചിരിക്കുന്നത്. അതേ സമയം ലാഭകരമല്ലാത്ത റൂട്ടുകൾ ഇനി തുടങ്ങുകയില്ല എന്ന തീരുമാനത്തിലാണെന്നും എയർപോർട്ടുകൾ നിർമ്മിക്കുന്നതുകൊണ്ട് മാത്രം കമ്പനികൾ അങ്ങോട്ട് സർവീസ് നടത്തണമെന്നില്ലെന്നുമാണ് സ്‌പെസ് ജെറ്റ് സിഇഒ സഞ്ജീവ് കപൂർ പറയുന്നത്.

2009 ന് ശേഷം ഏകദേശം 326 കോടി രൂപ ചെലവിട്ട് നിർമ്മിച്ച എട്ട് വിമാനത്താവളങ്ങളാണ് സർക്കാറിന് ബാധ്യത സമ്മാനിച്ച് വെള്ളാനകളായി നിലനിൽക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവുകൊണ്ടേ വികസനം സാധ്യമാകു എന്ന് മാത്രം കരുതുന്ന സർക്കാറുകൾക്കുള്ളൊരു വെല്ലുവിളിയാണ് ഭാർഗവി നിലയങ്ങളായി നിലനിൽക്കുന്ന ഈ വിമാനത്താവളങ്ങൾ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പുതിയ 200 വിമാനത്താവളങ്ങൾ പണിയാനുള്ള പദ്ധതിയാണിട്ടത്. എഎഐയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ രാജ്യാന്തര സർവീസ് മാത്രം നടത്തുന്ന 100 വിമാനത്താവളിൽ ഒന്നിൽ പോലും ഈ വർഷം പുതിയ ഫ്‌ളൈറ്റുകൾ ചാർട്ട് ചെയ്തിട്ടില്ല.

പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കാൻ തിരക്കുകൂട്ടുമ്പോഴും രാജ്യത്ത് ഏറ്റവും അധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന നാല് വിമാനത്താവളങ്ങളുടെ വികസനത്തിന് പണം കണ്ടെത്താനാവുന്നില്ല എന്ന കാരണം കാണിച്ച് അവയെ സ്വകാര്യവത്കരിക്കുക എന്ന വിരോധാഭാസത്തിനൊരുങ്ങുകയാണ് ഒരുങ്ങുകയും ചെയ്യുകയാണ് സർക്കാർ.