സൗദിയിൽ വാഹനാഭ്യാസം കാണിച്ചാൽ പിടിവീഴും

ഗതാഗത നിയമലംഘകർക്ക് കനത്ത പിഴ ഏർപ്പെടുത്തിയിരിക്കുകയാണ് സൗദി. അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കും റോഡിൽ സ്റ്റണ്ട് ഡ്രൈവിങ് അഭ്യാസം നടത്തുന്നവർക്കും കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായാണ് കനത്ത പിഴിയുമായി സൗദി സർക്കാർ എത്തുന്നത്.

റോഡിൽ സ്റ്റണ്ടിങ് നടത്തിയാൽ ആദ്യത്തെ പ്രാവശ്യം 20,000 റിയാൽ പിഴയടക്കണം. കൂടാതെ വാഹനം 15 ദിവസത്തേക്ക് പിടിച്ചുവയ്ക്കുകയും ചെയ്യും. വീണ്ടും നിയമലംഘനം നടത്തിയാൽ ഇത് ഇരട്ടിയാവുകയും വാഹനം 30 ദിവസത്തേക്ക് പിടിച്ചുവയ്ക്കുകയും ചെയ്യുന്നതാണ്. കൂടാതെ, നിയമലംഘനം നടത്തിയവരെ‌ കോടതിയിൽ ഹാജരാക്കും. ഇവർക്ക് ജയിൽശിക്ഷയും ലഭിച്ചേക്കാം. മൂന്നാമത്തെ പ്രാവശ്യവും നിയമലംഘനം ആവർത്തിച്ചാൽ 60,000 റിയാലാണ് പിഴയൊടുക്കേണ്ടിവരിക.

കൂടാതെ മറ്റൊരാളുടെ ഡ്രൈവിങ് ലൈസൻസോ, വാഹന റജിസ്ട്രേഷൻ കാർഡോ (ഇസ്തിമാറ) പിടിച്ചു വയ്ക്കുകയും ജാമ്യം വയ്ക്കുകയോ ചെയ്താൽ കുറഞ്ഞത് ആയിരം റിയാലും കൂടിയത് രണ്ടായിരം റിയാലും പിഴ ചുമത്താനും തീരുമാനിച്ചു. ഏതെങ്കിലും വാഹനം അപകടത്തിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പിൽ വിവരം അറിയിച്ച് പരുക്കേറ്റയാൾക്ക് ഉടൻ ചികിത്സ ലഭ്യമാക്കേണ്ടതാണ്. ഇക്കാര്യത്തില്‍ വീഴ്ച്ച വരുത്തിയാൽ അവർക്ക് 10,000 റിയാൽ പിഴ ചുമത്തും. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസത്തിൽ കൂടാത്ത തടവ് ശിക്ഷയും അനുഭവിക്കേണ്ടി വരും.