മൈക്കൽ ബെൻജി സ്കാനിയ ഇന്ത്യ മാനേജിങ് ഡയറക്ടർ

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട സ്വീഡിഷ് വാണിജ്യ വാഹന നിർമാതാക്കളായ സ്കാനിയയുടെ ഇന്ത്യൻ ഉപസ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറായി മൈക്കൽ ബെൻജി നിയമിതനായി. ഇതോടൊപ്പം ഇന്ത്യൻ ഓപ്പറേഷൻസ് പ്രസിഡന്റായി സ്റ്റെഫാൻ പാൽസ്കോഗിനെയും സ്കാനിയ നിയോഗിച്ചിട്ടുണ്ട്. മൂന്നു വർഷത്തോളമായി സ്കാനിയയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നയിക്കുന്ന ആൻഡ്രെസ് ഗ്രൻഡ്സ്ട്രോമറുടെ പിൻഗാമിയായിട്ടാണ് ബെൻജിയുടെ വരവ്. ബെൻജിക്കു ചുമതല കൈമാറുന്നതോടെ ഗ്രൻഡ്സ്ട്രോമർ സ്വീഡനിലെ മാതൃസ്ഥാപനത്തിലേക്കു മടങ്ങും. നിലവിൽ പ്രതിവർഷം 2,500 ട്രക്കുകളും 1,000 ബസ്സുകളുമാണു സ്കാനിയയുടെ ഇന്ത്യയിലെ ഉൽപ്പാദന ശേഷി. 2020 ആകുമ്പോഴേക്ക് ഇന്ത്യയിലെ ഉൽപ്പാദന ശേഷി ഇതിന്റെ ഇരട്ടിയാക്കാനാണു സ്കാനിയ ലക്ഷ്യമിട്ടിരിക്കുന്നത്.

ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം 2020 മുതൽ പ്രതിവർഷം 5,000 ട്രക്കുകളും 2,500 ബസ്സുകളും വിൽക്കാനും സ്കാനിയയ്ക്കു പദ്ധതിയുണ്ടെന്നു സ്ഥാനമൊഴിയുന്ന മാനേജിങ് ഡയറക്ടർ ഗ്രൻഡ്സ്ട്രോമർ അറിയിച്ചു. ഇതോടൊപ്പം ഇന്ത്യയിലെ ജീവനക്കാരുടെ എണ്ണം 1,200 ആക്കി ഉയർത്താനും സ്കാനിയയ്ക്കു പദ്ധതിയുണ്ട്. അതേസമയം ഉൽപ്പാദനശേഷി ഉയർത്താൻ കമ്പനി നടത്തുന്ന നിക്ഷേപത്തെപ്പറ്റി സ്കാനിയ മനസ്സു തുറന്നിട്ടില്ല.മലിനീകരണ നിയന്ത്രണത്തിൽ ഭാരത് സ്റ്റേജ് ആറ് നിലവാരത്തിലേക്കു നീങ്ങാനുള്ള സമയപരിധി നേരത്തെയാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെയും സ്കാനിയ സ്വാഗതം ചെയ്തു. ഇന്ത്യയിൽ 2007ലാണു സ്കാനിയ പ്രവർത്തനം ആരംഭിച്ചത്. ബെംഗളൂരുവിനു സമീപം നരസാപുരയിൽ 300 കോടി രൂപ നിക്ഷേപത്തിൽ 2013ലാണു സ്കാനിയയുടെ നിർമാണശാല പ്രവർത്തനം തുടങ്ങിയത്.