അമ്മ നൽകും അമൃത്

കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും അണുബാധയുണ്ടായാൽ അതിനു കാരണമാകുന്ന അണുക്കൾ ഉമിനീരിലൂടെ അമ്മയുടെ ശരീരം തിരിച്ചറിയുന്നു. ഇവയെ പ്രതിരോധിക്കാനാവശ്യമായ ആന്റിബോഡികൾ തുടർന്ന് അമ്മയുടെ ശരീരം ഉൽപാദിപ്പിക്കും. ഇതു മുലപ്പാലിലൂടെ കുഞ്ഞിനു ലഭിക്കുമ്പോൾ രോഗത്തെ ചെറുക്കാനാകുന്നു. backwash മുലയൂട്ടൽ എന്നാണ് ഇത് അറിയപ്പെടുന്നത്. 

മുലപ്പാലിലൂടെ സ്വന്തം രോഗപ്രതിരോധ ശേഷി അമ്മമാർ കുഞ്ഞുങ്ങളുമായി പങ്കിടുകയാണ്. 

മാന്ത്രിക മരുന്ന്

∙ ജനിച്ച് ഒരു മണിക്കൂറിനുള്ളിൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കുക 

∙ ആദ്യ ആറുമാസം കുഞ്ഞിന് മുലപ്പാലൊഴികെ മറ്റൊന്നും (വെള്ളംപോലും) നൽകരുത്. 

∙ രണ്ടു വയസ്സുവരെ കുഞ്ഞിന് മറ്റ് ഭക്ഷണത്തിനൊപ്പം മുലപ്പാൽ നൽകുക 

∙ ശിശുമരണം, രോഗങ്ങൾ, പോഷകാഹാരക്കുറവ് എന്നിവയ്ക്കെതിരെയുള്ള മികച്ച പ്രതിരോധം. 

∙ അഞ്ചു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ മരണത്തിന്റെ 13 ശതമാനവും പാലൂട്ടലിലൂടെ തടയാം. 

∙ ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവ ചെറുക്കുന്നു 

∙ ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവ് 

∙ അലർജികളിൽ നിന്നും രോഗാണുക്കളിൽ നിന്നും സംരക്ഷണം നൽകുന്നു 

∙ മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതലെന്നു പഠനം. 

∙ കുട്ടിയുടെ വൈകാരിക – ശാരീരിക വളർച്ചയ്ക്കും മുലപ്പാൽ നിർണായകം 

മാതൃ–ശിശു സൗഹൃദമാകട്ടെ ഓഫിസും പൊതുസ്ഥലവും 

∙ ജോലിസമയത്ത് കുട്ടിക്ക് മുലയൂട്ടാൻ അമ്മമാർക്ക് നഴ്സിങ് ബ്രേക്ക് നൽകുക. 

∙ കുഞ്ഞുങ്ങളെ നോക്കുന്നതിന് തൊഴിൽ സ്ഥലങ്ങളിൽ ക്രഷ് ഏർപ്പെടുത്തുക. 

മുലപ്പാൽ കുപ്പിപോലുള്ള പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ എടുത്ത് ഫ്രിജിൽ ശീതീകരിച്ച് സൂക്ഷിക്കാം. അമ്മ ജോലിക്കു പോകുമ്പോഴും കുഞ്ഞിന് ഇങ്ങനെ മുലപ്പാൽ നൽകാനാവും. മെഡിക്കൽ സ്റ്റോറുകളിലടക്കം ലഭിക്കുന്ന ഇത്തരം പ്രത്യേക കുപ്പികൾ ഉപയോഗിക്കുന്നവരുടെ എണ്ണം സംസ്ഥാനത്ത് കൂടിവരുന്നുണ്ട്. 

ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ മുലപ്പാൽ നൽകാനുള്ള മുറികൾ സ്വകാര്യത ഉറപ്പുവരുത്തി വ്യാപകമാക്കുകയും വേണം. 

വിവരങ്ങൾ: ജോബ് സഖറിയ, യുനിസെഫ് കേരള– തമിഴ്നാട് മേധാവി.

Read More : ആരോഗ്യവാർത്തകൾ