സ്തനാർബുദത്തിന് പ്രതിവിധിയുമായി ഇന്ത്യൻ വംശജനായ കൗമാരക്കാരൻ

കൃതിൻ നിത്യാനന്ദൻ

മരുന്നുകൾ ഫലവത്തല്ലാത്ത മാരകമായ ഒരിനം സ്തനാർബുദത്തിനു പ്രതിവിധി കണ്ടെത്തിയെന്ന അവകാശവാദവുമായി ഇന്ത്യൻ വംശജനായ പതിനാറുകാരൻ കൃതിൻ നിത്യാനന്ദൻ. മിക്കവാറും സ്തനാർബുദങ്ങൾക്കും ഉത്തേജനമേകുന്നത് ഈസ്ട്രജൻ, പ്രൊജസ്ട്രോൺ, വളർച്ചാ ഹോർമോണുകൾ എന്നിവയാണ്. ഇവയെ നിയന്ത്രിക്കുന്ന മരുന്നുകൾ നൽകിയുള്ള ചികിത്സയിലൂടെ ഇത്തരം സ്തനാർബുദം സുഖപ്പെടുത്താം. എന്നാൽ ഇവ മൂലമല്ലാതെയുള്ള ഒരിനം സ്തനാർബുദത്തെ ശസ്ത്രക്രിയ, റേഡിയേഷൻ, രാസചികിത്സ എന്നിവയിലൂടെയാണ് നിയന്ത്രിക്കുന്നത്. എങ്കിലും പൂർണമായും സുഖപ്പെടാനുള്ള സാധ്യത വളരെ കുറവും. ഇതിനു പരിഹാരം കാണാനായിരുന്നു കൃതിന്റെ ശ്രമം.

ഐഡി4 എന്ന പ്രോട്ടീന്റെ സാന്നിധ്യമാണ് ഈയിനം അർബുദം തിരിച്ചറിയാതിരിക്കാൻ ഇടയാക്കുന്നതെന്ന് കൃതിൻ കണ്ടെത്തി. ഐഡി4 പ്രോട്ടീൻ ഉൽപാദിപ്പിക്കുന്ന ജീനുകളെ നിഷ്ക്രിയമാക്കിയാൽ ഈ അർബുദത്തെ അപകടം കുറഞ്ഞതാക്കാമെന്ന് കൃതിൻ പറയുന്നു. ഇത്തരം അർബുദകോശങ്ങളെ തിരിച്ചറിയാനാകാത്തതായിരുന്നു ചികിത്സയിലെ പ്രധാന വെല്ലുവിളി. ആരോഗ്യമുള്ള കോശങ്ങളെപ്പോലെ കാണപ്പെടുന്നതും വളരെ സാവധാനം വളരുന്നവയുമായ ഇവ ക്രമേണ വലിയ അപകടകാരിയായി മാറുകയാണ്.

അർബുദ മുഴകളെ തടസ്സപ്പെടുത്തുന്ന പിടിഇഎൻ ജീനിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തിയാൽ രാസചികിത്സ കൂടുതൽ ഫലപ്രദമാകുമെന്നും കൃതിൻ കണ്ടെത്തി. ഇത്തരത്തിലുള്ള ഇരട്ട ചികിത്സ ഫലപ്രദമാണെന്നും കൃതിൻ പറയുന്നു. കൃതിന്റെ കണ്ടെത്തൽ യുകെ ആസ്ഥാനമായ യുവശാസ്ത്രകാരന്മാരുടെ പരിപാടിയായ ദ് ബിഗ് ബാങ് ഫെയറിന്റെ ഫൈനലിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മറവിരോഗത്തിന്റെ ആദ്യസൂചനകൾ തിരിച്ചറിയുന്നതിനുള്ള പരീക്ഷണം അവതരിപ്പിച്ച് രോഗം ഗുരുതരമാകുന്നതു തടയാൻ സഹായിക്കാമെന്ന അവതരണവുമായി കൃതിൻ കഴിഞ്ഞ വർഷം ഗൂഗിൾ ശാസ്ത്രമേളയിൽ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.