കുറഞ്ഞ നിരക്കിൽ കിടിലൻ ഫർണിച്ചർ വാങ്ങണോ ? ചൊവ്വൂരിലേക്ക് വിട്ടോളൂ

തടിയുൽപ്പന്നങ്ങളുടെ ഈറ്റില്ലമാണ് ചൊവ്വൂർ. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നവിധം ഫർണിച്ചറുകൾ ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത.

തൃശൂരിലെ ഫർണിച്ചർ നിർമാണ തെരുവാണ് ചൊവ്വൂർ. രണ്ടു കിലോമീറ്റർ ചുറ്റളവിൽ മുന്നൂറോളം ഫർണിച്ചർ നിർമ്മാണകേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നു. ചൊവ്വൂരിന്റെ ഫർണിച്ചർ പാരമ്പര്യത്തിന് രണ്ടു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യൻ സൈനികർക്ക് വൻതോതിൽ സാധനങ്ങൾ നിർമിച്ചു നൽകിയതിന്റെ കഥകൾ നാട്ടിൽ പാട്ടാണ്.

വൈദ്യുതിയും തടിമില്ലുകളും ഇല്ലാത്ത കാലത്തും മരഉരുപ്പടികളിൽ ചൊവ്വൂരുകാർ പണിതുടങ്ങി. ഈ ചൊവ്വൂർ പെരുമയിൽ വിശ്വാസമർപ്പിച്ചാണ് ആളുകൾ ഇവിടെവരുന്നത്. ഫർണിച്ചർ ഷോറൂമുകൾ മാത്രം ഇരുനൂറോളം വരും. രണ്ടുകിലോമീറ്ററിൽ 300 ആശാരിപ്പണി കേന്ദ്രങ്ങൾ, 2000ത്തോളം ആശാരിമാർ. കഴിഞ്ഞ 40 വർഷമായി ചൊവ്വൂരിൽ ഫർണിച്ചർ വില്പന കൂടിവരികയാണ്.

തടിയുൽപ്പന്നങ്ങളുടെ ഈറ്റില്ലമാണ് ചൊവ്വൂർ. ഡൈനിങ് ടേബിൾ, കട്ടിലുകൾ തുടങ്ങി എല്ലാ ഫർണിച്ചറുകൾക്കും വൻഡിമാൻഡ്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ വ്യവസായത്തെ ആശ്രയിച്ചു കഴിയുന്നത്. തടി മുറിക്കുന്നതിനായി ആയിരത്തോളം മില്ലുകളും സജീവമാണ്.

തേക്കിലും ഈട്ടിയിലും നിർമിക്കുന്ന ഫർണിച്ചറുകൾക്ക് മറ്റിടങ്ങളിലെ പോലെ കൊള്ളവിലയില്ല. സാധാരണ കുടുംബങ്ങൾക്ക് താങ്ങാൻ കഴിയുന്നവിധം ഫർണിച്ചറുകൾ ലഭിക്കും എന്നതാണ് ഇവിടുത്തെ പ്രത്യേകത. കാലത്തിനനുസരിച്ച്  പുതിയ മോഡലുകൾ പണിയാനും തൊഴിലാളികൾക്ക് പരിശീലനം നൽകി വരുന്നു. ഈ നാട്ടുകാർ മാത്രമല്ല തമിഴ്നാട്ടുകാരും  കർണാടകക്കാരും ചൊവ്വൂരിലെക്ക് ഫർണിച്ചർ വാങ്ങാൻ എത്തുന്നു.