സംസ്ഥാനത്ത് ഈ വർഷം തെങ്ങ് കൃഷി വികസന വർഷം

നെൽവർഷത്തിനു പിന്നാലെ കൃഷിവകുപ്പ് അടുത്ത ചിങ്ങംവരെയുള്ള ഒരുവർഷം സംസ്ഥാനത്തു തെങ്ങ് കൃഷി വികസന വർഷമായി ആചരിക്കും. തെങ്ങുകൃഷിയുടെ പ്രൗഢി തിരിച്ചുകെ‍ാണ്ടുവരാൻ ലക്ഷ്യമിട്ടുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി നടപ്പാക്കും.

നാളികേരത്തിന്റെ നാടായിരുന്ന സംസ്ഥാനത്തു തെങ്ങുകൃഷി ശോഷിച്ചു വന്നതേ‍ാടെ തമിഴ്നാടിനാണ് ഇപ്പേ‍ാൾ ഉൽപാദനത്തിനു മേൽക്കൈ നാളികേരത്തിനു ന്യായമായ വില ലഭ്യമാക്കൽ, കേന്ദ്ര ഏജൻസികളുമായി സഹകരിച്ചു മൂല്യവർധിത ഉൽപന്നങ്ങൾ നിർമിക്കൽ, വിപണനം, തേങ്ങ നേരിട്ടുസംഭരിക്കൽ എന്നിവയ്ക്ക് ഉൾപ്പെടെ സ്ഥിരം സംവിധാനം ഉണ്ടാക്കുമെന്നു കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു.

കർഷകർക്ക് അവകാശലാഭം എന്ന കാർഷിക വികസന നയത്തിലെ നിർദ്ദേശം നടപ്പാക്കാനും പദ്ധതി ആരംഭിക്കും. സംസ്ഥാന വെജിറ്റബിൾ ബേ‍ാർഡ് രൂപീകരിക്കാനും ധാരണയായിട്ടുണ്ട്. കൃഷിക്കാർക്ക് ഉൽപന്നങ്ങളുടെ വിലയും വിപണിയും സംബന്ധിച്ച വ്യക്തമായ വിവരം നൽകുന്ന മാർക്കറ്റിങ് ഇന്റലിജൻസ് സംവിധാനം നടപ്പാക്കാനും നടപടിയുണ്ടാകും. ഇ – മാർക്കറ്റിങ് ഉൾപ്പെടെ വിപണി വിപുലമാക്കാനുള്ള പദ്ധതികളും ഈ വർഷം നടപ്പാക്കാനാണു നീക്കം.