Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്നവേന്ദ്രാ വിളങ്ങുന്നു...

kp-sunny-with-jackfruit-products ചക്ക ഉൽപന്നങ്ങളുമായി കെ.പി. സണ്ണി

അലസനായ മലയാളിക്ക് ഏറ്റവും യോജിച്ച വിളയാണ് പ്ലാവ് എന്ന് കുത്തനാപ്പിള്ളിൽ സണ്ണി പറയുമ്പോൾ മൊത്തം മലയാളികളെയും അലസർ എന്നു വിളിച്ചതിൽ പ്രതിഷേധിക്കാൻ വരട്ടെ. ‘അലസന്റെ വിള’ എന്നു റബറിനെ പണ്ട് സായിപ്പും വിളിച്ചിട്ടുണ്ടല്ലോ.

കർഷകരുടെയും പ്രവാസികളുടെയുമൊക്കെ അധ്വാനത്തെ മറന്നിട്ടല്ല സണ്ണി ഇതു പറയുന്നത്. മറിച്ച്, കേരളത്തിന്റെ ഇന്നത്തെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ, റബർ ഉൾപ്പെടെ അധ്വാനഭാരം കുറഞ്ഞ വിളകളോടുള്ള നമ്മുടെ വർധിച്ച താൽപര്യം, പുതു തലമുറയ്ക്കു കൃഷിയോടുള്ള മനോഭാവം, ഭൂപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് സണ്ണിയുടെ ഈ സംബോധന. പ്ലാവിന് ‘അലസമായ’ പരിപാലനം മതിയല്ലോ. ചക്ക പ്രമേഹക്കാർക്കു പറ്റിയ ഭക്ഷണമാണ് എന്ന കണ്ടെത്തലും ജൈവോൽപന്നങ്ങളോടുള്ള താൽപര്യവും ചേര്‍ന്നതോടെ വിപണിയും സുരക്ഷിതം.

വായിക്കാം ഇ - കർഷകശ്രീ

ഇടുക്കി ചെറുതോണി തടിയമ്പാട്ട് കെ.പി. സണ്ണിക്കു പ്ലാവിനോടുള്ള ഇഷ്ടം പക്ഷേ അലസതകൊണ്ടല്ല. മികച്ച ജൈവ കർഷകനും ജൈവകൃഷിയുടെ പ്രചാരകനുമാണ് ഇദ്ദേഹം. മാത്രമല്ല, തന്റെ കാർഷിക നിലപാടുകൾ നാലുപേരറിയാനായി മൂന്നു വർഷത്തോളം 'ഇടുക്കി വൃത്താന്തം' എന്ന പേരില്‍ ഒരു പത്രം തന്നെ അച്ചടിച്ചു പുറത്തിറക്കിയിരുന്നു. പത്രമുടമയും പത്രാധിപരും ലേഖകനും വിതരണക്കാരനുമെല്ലാം സണ്ണി തന്നെ. മാസത്തിൽ ഒന്നേ ഇറങ്ങൂ. ചക്ക ഉൽപന്നനിര്‍മാണത്തിലും വിപണിയിലും സജീവമായതോടെ പത്രം തൽക്കാലം നിർത്തി.

പണ്ട്, പട്ടിണിക്കാലത്ത് ആണ്ടില്‍ ആറു മാസവും കുടുംബത്തെ പോറ്റിയിരുന്ന പ്ലാവിനെ പഴമക്കാർ സ്നേഹത്തോടെ അമ്മച്ചിപ്ലാവെന്നാണ് വിളിച്ചിരുന്നത്. ഇന്നും ഒരു കുടുംബത്തിന്റെ മുഴുവൻ പശിയടക്കാൻ പറ്റുന്ന മറ്റൊരു പഴമില്ല. പഴങ്ങളില്‍ മന്നൻ ചക്കപ്പഴം തന്നെയെന്നു സണ്ണി.

products-of-jackfruit വൈവിധ്യമാർന്ന ഉൽപന്നങ്ങൾ

പതിനഞ്ചു വർഷം മുമ്പേ ചക്ക ഉൽപന്നങ്ങളിലേക്കു തിരിഞ്ഞ സണ്ണി, ചക്ക കട്‌ലെറ്റും, ഐസ്ക്രീമും നിർമിച്ച് നന്നായി വിൽക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സമാന ചിന്താഗതിക്കാരായ ജൈവ കർഷകരെ സംഘടിപ്പിച്ച് നബാർഡിന്റെ പിന്തുണയോടെ 2016 മാർച്ചിൽ മന്നൻ ഓർഗാനിക് ഫാർമർ പ്രൊഡ്യൂസേഴ്സ് എന്ന കമ്പനി രൂപീകരിച്ചു. 10,000 രൂപയുടെ അഞ്ച് ഓഹരികൾ വീതം എടുത്ത 22 കർഷകരാണ് അംഗങ്ങള്‍.

ഇടുക്കിയിൽ ചക്ക സുലഭമായതിനാൽ കിലോയ്ക്കു മൂന്നു രൂപ നിരക്കിലാണ് സംഭരണം. കുരുവും ചകിണിയും നീക്കിയ പഴം–പച്ച ചുളകൾ കിലോ 30 രൂപയ്ക്കും വാങ്ങുന്നു. ഇത് അരച്ചു പൾപ് രൂപത്തിലാക്കി ഡീപ് ഫ്രീസ് ചെയ്തു സൂക്ഷിക്കുന്നു. ചക്ക സീസണ്‍ അല്ലാത്തപ്പോഴും ഉൽപന്നങ്ങൾ വിപണിയിലിറക്കാം എന്നതാണു ഗുണം. തടിയമ്പാടു യൂണിറ്റിൽ വൈവിധ്യമാർന്ന ഒട്ടേറെ ഉൽപന്നങ്ങളാണ് മന്നൻ കമ്പനി ഉണ്ടാക്കുന്നത്. സൂപ്പർമാർക്കറ്റുകളിലും വിപണനമേളകളിലും വിറ്റഴിക്കുന്നു.

ജനപ്രീതി നേടിയതും ജനം ശീലമാക്കിയതുമായ ഭക്ഷ്യോൽപന്നങ്ങള്‍ ചക്കകൊണ്ട് ഉണ്ടാക്കാനൊരുങ്ങുകയാണ് സണ്ണി. ചോക്കലേറ്റ്, ഐസ്ക്രീം, സിപ്പപ്, മിക്സ്ചർ എന്നിവ ഉദാഹരണം. ചക്കകൊണ്ടുള്ള ചോക്കലേറ്റ് കാണുമ്പോൾ ആളുകൾ കൗതുകത്തോടെ വാങ്ങുന്നു. ചക്ക മിക്സ്ചറും ചക്ക ഐസ്ക്രീമും ചക്ക സിപ്പപ്പും ഗോതമ്പുപൊടിപോലെ പൊടിപ്പിച്ചെടുത്ത ചക്കക്കുരുപ്പൊടിയുമെല്ലാം ഇങ്ങനെ എളുപ്പം വിപണി നേടുന്നു.

ചക്ക വരട്ടിയത്, ചക്കക്കുരു അവലോസുണ്ട, കുമ്പിളപ്പം, ചക്ക പപ്പടം, ചക്ക മുറുക്ക് തുടങ്ങിയവയ്ക്കും പ്രിയമേറെ. മുള്ളുനീക്കിയ ചക്കമടൽ അച്ചാറാണ് മറ്റൊരു വിശേഷ വിഭവം. ചക്കവിനാഗരി വിപണിയിലിറക്കാനും ഉദ്ദേശ്യമുണ്ട്.

ചക്കപ്പഴം വൈൻ ഒന്നാന്തരം. നല്ല വിപണനസാധ്യതയുമുണ്ട്. പക്ഷേ നിർമിക്കാനും വിൽക്കാനും കർഷകര്‍ക്ക് അനുവാദമില്ല. ചക്കയുടെ വക്കീലന്മാർ ഈ തടസ്സം നീക്കാനും ശ്രമിക്കണമെന്നാണ് സണ്ണിയുടെ പക്ഷം.

ഫോൺ: 9446926765