അള്ളാ.. ഇതാരാണ്ടാത്....ഈ വാക്കുകളിലുണ്ട് എഴുതിത്തുടങ്ങുന്നത് ആരെക്കുറിച്ചാണെന്ന്. മാമുക്കോയ തന്നെ. മലബാറിന്റെ തനിനാടൻ വർത്തമാനങ്ങളും ചേലുകളുമായി വെള്ളിത്തിരയിൽ ഈ നടനെ കാണാൻ തുടങ്ങിയിട്ട് ഏറെ നാളായി. അന്നും ഇന്നും നമുക്കൊരേയിഷ്ടം. തനിക്കൊപ്പം വെള്ളിത്തിരയിലെത്തിയവരിൽ പലരും പിന്നണിയിലേക്ക് മാറിയിട്ടും കാലത്തിനൊത്തതും പക്വതയാർന്നതുമായ വേഷങ്ങളിൽ ഇങ്ങനെ തുടരുവാനാകുന്നതും ഒരുപക്ഷേ ഇതുകൊണ്ടു കൂടിയാകാം.
Ramji Rao Speaking
ഫ്രീക്ക് ആണോ
ബെർമുഡയും ടീ ഷർട്ടുമിട്ട് വിഗൊക്കെ വച്ച് മുടി ഡൈ ചെയ്ത മാമുക്കോയയാണ് ഏറ്റവുമൊടുവിലെത്തിയത്. ട്രോളുകാരുടെ പുതിയ വിഷയങ്ങളിലൊന്നുമായിരുന്നു മാമുക്കോയ. എന്താണ് ഇതിനെ കുറിച്ച് മാമുക്കോയയ്ക്ക് പറയുവാനുള്ളത്?
ഓ അത് ഒരു മണിക്കൂർ നേരത്തേക്കല്ലേ... ഷൂട്ടിങ് കഴിയുമ്പോൾ നമ്മൾ സ്ഥലം വിടും. അതിലൊന്നും ഒരു കാര്യവുമില്ല. എന്തായാലും പുതിയ ലുക്ക് എല്ലാവർക്കും ഇഷ്ടമായി. വിഗ് െകാള്ളാമെന്ന് മക്കളൊക്കെ പറഞ്ഞു. മനസിലിപ്പോഴും ഇരുപത്തിരണ്ടുകാരനാണ് ഞാൻ. പിന്നെന്തു വേണം...
അതു ശരിയാണ്, ഹാസ്യ കഥാപാത്രങ്ങളുടെ ഉള്ളം തുറന്ന് കയറിയിരിക്കാനും ആഴമുള്ള വേഷങ്ങളിൽ തന്മയത്തത്തോടെ അഭിനയിക്കുവാനും കഴിവുള്ള അപൂർവം നടൻമാരിലൊരാളാണ് മാമുക്കോയ. സംസാരത്തിലിപ്പോഴും ഇരുപതുകാരന്റെ ഊർജം തന്നെ.
Malayalam Comedy Scenes | Mamukoya Non Stop Comedy | Malayalam Comedy Movies
കെഎൽ10 പത്ത് എന്ന സിനിമയുടെ സംവിധായകനായ മുഹ്സിൻ പരേരി സംവിധാനം ചെയ്ത രണ്ട് സംഗീത വിഡിയോയിലേയും നായകൻ മാമുക്കോയയായിരുന്നു. വർഗീയതയുടെയും തീവ്ര ദേശീയവാദത്തിന്റെയും ഉൾത്തലങ്ങളിലൂടെ സഞ്ചരിച്ച സംഗീതാവിഷ്കാരങ്ങൾ തീർത്തും വ്യത്യസ്തമായിരുന്നു.
എനിക്കും ഉണ്ടായി ഒരു ദുരനുഭവം
"ലോകത്തെല്ലായിടത്തും തീവ്രവാദത്തെക്കുറിച്ചാണ് സംസാരം. പക്ഷേ അതെങ്ങനെ ഉടലെടുത്തുവെന്നതിനെക്കുറിച്ച് കൃത്യമായ അന്വേഷണമോ പഠനമോ നടത്താൻ ആരെങ്കിലും തയ്യാറാകുന്നുണ്ടോ? മുസ്‌ലിമായിപ്പോയതിന്റെ പേരിൽ എനിക്കും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഓസ്ട്രേലിയയിൽ വച്ചായിരുന്നു അത്. അന്ന് വിമാനത്താവളത്തിൽ നാലുമണിക്കൂറാണ് തടഞ്ഞുവച്ചത്. മരുന്നും രണ്ടു ജോഡി ഡ്രസും മാത്രമാണ് ആ സ്യൂട്ട്കേസിൽ ഉണ്ടായിരുന്നത്. എന്നിട്ടാണീ ദുരനുഭവം. എവിടെപ്പോയാലും ഇങ്ങനെയൊക്കെ അനുഭവിക്കണം. മഹാനായ അബ്ദുൽ കലാമിന് വരെയുണ്ടായില്ലേ ഇത്തരം അനുഭവം. ഒബാമ വരെ അവസാനം മാപ്പു ചോദിച്ചില്ലേ? എന്താണിതിന്റെയൊക്കെ അർഥം? പാസ്പോർട്ടിൽ മുസ്‌ലിം പേരായതുകൊണ്ട് മാത്രമായിരുന്നു അത്.
ഈ ഒരു സാഹചര്യത്തിൽ ഇത്തരം മ്യൂസിക്കൽ വിഡിയോ പോലെയുള്ള പ്രതികരണങ്ങൾ മാത്രം മതിയോ? എനിക്ക് അഭിപ്രായ സ്വാതന്ത്ര്യം വേണം. അതുപക്ഷേ മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ആയിരിക്കണമെന്നു മാത്രം. പിന്നെ ഇതൊന്നും കൊണ്ടല്ല മ്യൂസിക്കൽ വിഡിയോയിൽ അഭിനയിച്ചത്. അതിലേക്ക് അവസരം വന്നു, ചെയ്തു അത്രയേയുള്ളൂ. ആൽബമെന്നല്ല അതിനപ്പുറവും ചെയ്യാനുള്ള ധൈര്യമുണ്ട്. ദലിതർക്കെതിരെ ഇപ്പോൾ നടക്കുന്നത് കണ്ടില്ലേ? അവരെ അടിക്കാം, കൊല്ലാം, ചുട്ടുകൊല്ലാം എന്ന സ്ഥിതിയല്ലേ? ഇതൊന്നും ചോദിക്കാനും പറയാനും ഉത്തരവാദിത്തമുള്ള ആരുമില്ലെന്ന സ്ഥിതിയായി. ഇങ്ങനെയാണോ വേണ്ടത്? സ്ഥാനം, വലിപ്പം, ജാതി എന്നിവ നോക്കിയാണോ മനുഷ്യരെ കണക്കാക്കേണ്ടത്. എനിക്കതിനോടാണ് എതിർപ്പ്. മനുഷ്യ സമത്വമാണ് വേണ്ടത്. മനുഷ്യർ പരസ്പരം സ്നേഹിക്കാനും സേവിക്കാനും പഠിക്കണം. ഞാനങ്ങനെയാണ് ചിന്തിക്കുന്നത്. എന്റെ കർമം അതാണെന്നാണ് ഞാൻ കരുതുന്നത്. അതിനായിത്തന്നെയാണ് മുന്നോട്ടു പോകുന്നതും.
ഒരു പരാതിയുമില്ല
സിനിമയിലിപ്പോഴും നിൽക്കാനാകുന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. നവ സിനിമയിൽ പരിഗണന കിട്ടുന്നില്ലെന്ന പരാതിയൊന്നുമില്ല. സിനിമയിൽ ഉള്ള വേഷമല്ലേ എല്ലാവര്‍ക്കും നൽകുവാനാകൂ. നമുക്കുള്ള വേഷമാണെങ്കിൽ അത് നമ്മിലേക്കുതന്നെയെത്തും. പിന്നെ പഴയകാല നടീ നടൻമാർ പരാതി പറയുന്നുണ്ടെന്നത് വാസ്തവമാണ്. അല്ലാതെ അവരെന്തു ചെയ്യുവാനാണ്? അവർക്കിതല്ലാതെ വേറെന്താണ് മാർഗം?. അഭിനയം ആണല്ലോ എല്ലാം. ജീവിക്കുന്നത് അതിൽക്കൂടിയല്ലേ? അപ്പോൾ അത് കിട്ടാതെ വരുമ്പോൾ സങ്കടമുണ്ടാകുമല്ലോ? അത്രേയയുള്ളൂ. കണ്ടുമടുത്ത മുഖങ്ങളെ ഒഴിവാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്. സിനിമയുടെ ഭാഗത്തുനിന്ന് നോക്കുമ്പോൾ അത് ശരിയായിരിക്കാം.
ബിരിയാണിയോ? ഞാനോ ?
മാമുക്കോയയെന്നാൽ മനസിലേക്കോടിയെത്തുന്നത് ചിരിമായാത്താരു ചിത്രം മാത്രമല്ല, നല്ല ബിരിയാണിയുടെ മണം കൂടിയാണ്. ബിരിയാണിയരിയുടെ പരസ്യത്തിൽ കാലങ്ങളായി നിറഞ്ഞുനിൽക്കുന്നുവെങ്കിലും സത്യത്തിൽ മാമുക്കോയയ്ക്ക് ബിരിയാണി വയ്ക്കാനൊന്നുമറിയില്ല. ഇപ്പോൾ കഴിക്കാറുമില്ല. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ ശേഷം ശുദ്ധ വെജിറ്റേറിയനാണ് മാമുക്കോയയിപ്പോൾ.