സിദ്ദിഖ് അഭിനയം തുടങ്ങിയത് മമ്മൂട്ടിയോടൊപ്പമാണ്. മമ്മൂട്ടിയുടെ ‘ആ നേരം അൽപദൂ’രമെന്ന സിനിമയിൽ ചെറിയ വേഷം ചെയ്താണ് സിദ്ദിഖ് സിനിമയിലേക്ക് വരുന്നത്. അതുകൊണ്ട് ഇന്നും മമ്മൂക്കയെ എപ്പോൾ വേണമെങ്കിലും വിളിക്കാനും എന്തു കാര്യങ്ങൾ തുറന്നുപറയാനുമുള്ള സ്വാതന്ത്ര്യം തനിക്ക് തന്നിട്ടുണ്ടെന്ന് സിദ്ദിഖ് പറയുന്നു.
ദുൽഖർ സിനിമയിലേക്ക് വരുന്നത് ടെൻഷൻ അടിച്ചിരുന്ന രണ്ടുപേരാണ് സിദ്ദിഖും മമ്മൂട്ടിയും. ദുൽഖറിന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയ്ക്ക് ശേഷമുള്ള ചിത്രമായിരുന്നു ഉസ്താദ് ഹോട്ടൽ. ആ ചിത്രത്തിൽ ദുൽഖറിന്റെ അച്ഛനായി അഭിനയിച്ചത് സിദ്ദിഖാണ്. ആ അനുഭവത്തെക്കുറിച്ച് സിദ്ദിഖ് പറയുന്നു.
Siddique | Exclusive Interview I Me Myself | Manorama Online
‘ദുൽഖർ സിനിമയിലേക്കു വരുന്നതിന് ടെൻഷൻ ഉൾക്കൊണ്ടിരുന്ന രണ്ടുപേരാണ് ഞങ്ങൾ. ഉസ്താദ് ഹോട്ടൽ എന്ന സിനിമയാണ് അടുത്തതായി ദുൽഖറിന്റേത്. അതിൽ ഞാനുമായി കെട്ടിപ്പിടിച്ച് കരയുന്ന ഒരു സീനുണ്ടായിരുന്നു. ആ സീനിൽ നെഞ്ചോട് ചേർന്നുനിന്ന് കരയുമ്പോൾ ഇത്രയധികം ഇൻവോൾവഡായി അഭിനയിക്കാൻ ദുൽഖറിനു കഴിയുന്നുണ്ടല്ലോ എന്നു ചിന്തിച്ചു. ആ സീനെടുത്തുകഴിഞ്ഞപ്പോൾ ക്യാമറാമാൻ പറഞ്ഞു അതിൽ മിസ്റ്റേക്ക് ഉണ്ട് വീണ്ടും ആ സീൻ ഷൂട്ടുചെയ്യണം എന്നു പറഞ്ഞു. അപ്പോൾ പറഞ്ഞു. ‘ആ ഷോട്ട് ഒന്നുകൂടി ഞാൻ അഭിനയിക്കില്ല. ദുൽഖർ അഭിനയിക്കുമായിരിക്കും. പുതുതായി വരുന്ന ആളെ ടോർച്ചർ ചെയ്യരുത് . നല്ല ഇമോഷണലായി അഭിനയിച്ചതാണ്, ഒന്നുകൂടി റീപ്രൊഡ്യൂസ് ചെയ്യാൻ ദുൽഖറിന് പറ്റിയെന്ന് വരില്ല. ചെയ്യിക്കരുത്’ എന്നു പറഞ്ഞു. ആ ഷോട്ട് രണ്ടാമതെടുത്തില്ല.’
‘രാത്രിയിൽ മമ്മൂക്ക വിളിച്ചിട്ടു പറഞ്ഞു നീ എന്തിനാണ് ക്യാമറാമാനുമായി വഴക്കുണ്ടാക്കിയത്? അപ്പൊൾ ഞാൻ പറഞ്ഞു. വഴക്കുണ്ടാക്കിയതല്ല മമ്മൂക്ക. നന്നായിട്ട് പെർഫോം ചെയ്തിട്ട് വീണ്ടും റീപ്രൊഡ്യൂസ് ചെയ്യാൻ പറ്റിയില്ലെങ്കിലോ എന്ന ടെൻഷൻ കൊണ്ടാണ് പറഞ്ഞത്. അപ്പോൾ മമ്മൂക്ക പറഞ്ഞു. നമ്മുടെ മക്കളായതുകൊണ്ട് തോന്നിയതാണ്. അവർ ചെയ്യും അങ്ങനെയൊക്കെ ചെയ്തുപഠിക്കട്ടെ.’
അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം
‘പത്തേമാരി എന്ന പടത്തിൽ മമ്മൂക്കയുടെ മകനായിട്ട് അഭിനയിച്ചത് എന്റെ മകനാണ്. പത്തേമാരിയിൽ അവൻ അഭിനയിക്കാൻ കാരണം മമ്മൂക്കയാണ്. ആ സിനിമയുടെ ഓഡിയോ റിലീസിൽ മകൻ സംസാരിച്ചത് എന്റെ വാപ്പച്ചിയും അഭിനയം തുടങ്ങിയത് മമ്മൂക്കയോടൊപ്പമാണ്. ഞാനും അഭിനയം തുടങ്ങിയത് മമ്മൂക്കയുടെകൂടെയാണ് അതൊരു നിമിത്തമായിട്ടു വന്നു. മമ്മൂക്കയുമായിട്ട് നല്ലൊരു ഹൃദയബന്ധമുണ്ട്. പലകാര്യങ്ങളിലും വളരെ അടുപ്പവും, സ്നേഹവും ബഹുമാനവുമൊക്കെ ഉള്ള ആളാണ്.’ സിദ്ദിഖ് പറഞ്ഞു. മനോരമ ഓൺലൈനിന്റെ ഐ മി മൈസെൽഫ് എന്ന വിഡിയോ പരിപാടിക്കിടെയായിരുന്നു സിദ്ദിഖ് മനസുതുറന്നത്.