പത്തനംതിട്ട ∙ അഭിനയിച്ച ചിത്രങ്ങളിൽ അവസാനം പുറത്തിറങ്ങിയ ‘മാസ്റ്റർപീസി’ൽ ക്യാപ്റ്റൻ രാജു കയ്യടി വാങ്ങിയത് യഥാർഥ ജീവിതത്തോടു ചേർന്നു നിൽക്കുന്ന വേഷത്തിലൂടെ. കൊലപാതക കേസിൽ ആറടി ഉയരക്കാരനാണ് പ്രതിയെന്നറിഞ്ഞ്, തന്നെ പ്രതിയാക്കാമോ എന്നു ചോദിച്ചെത്തുന്ന കഥാപാത്രം.
പ്രതിയാക്കിയാൽ വിവാദം ഉണ്ടാകുമെന്നും താൻ ജീവിച്ചിരിപ്പുണ്ടെന്നു സിനിമാക്കാർക്കു മനസ്സിലാകുമെന്നുമാണ് കഥാപാത്രം പറയുന്നത്. അവസാനകാലം സിനിമയിൽനിന്ന് അകന്നു നിൽക്കേണ്ടി വന്ന രാജുവിന്റെ വേദന ഏറ്റുവാങ്ങിയ വരികളായി അത്. ഒരിടവേളയ്ക്കുശേഷം ക്യാമറയ്ക്കു മുന്നിലെത്തിയതിന്റെ സന്തോഷം ആ മുഖത്ത് വായിച്ചെടുക്കാമായിരുന്നുവെന്ന് കൂടെ അഭിനയിച്ച കൈലാഷ് പറഞ്ഞു. സീനെടുക്കും മുൻപു ക്യാമറയ്ക്കു മുന്നിൽ എല്ലാവരെയും വിളിച്ചുവരുത്തി ഉറക്കെ പ്രാർഥിച്ച ശേഷമാണ് അദ്ദേഹം അഭിനയം തുടങ്ങിയത്.