എന്റെ വിഷമങ്ങൾ ആരും കണ്ടില്ല: മണിയുടെ ഭാര്യ നിമ്മി

കലാഭവൻ മണിയുടെ ഭാര്യ നിമ്മി മനോരമയ്ക്കു നൽകിയ അഭിമുഖം

കലാഭവൻ മണിയുടെ മരണം എങ്ങനെ സംഭവിച്ചുവെന്നാണു കരുതുന്നത്

∙ മണിച്ചേട്ടന്റെ ശരീരത്തിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന രാസപരിശോധനാ ഫലം ഞെട്ടലോടെയാണു കേട്ടത്. എനിക്കിപ്പോഴും അത് അവിശ്വസനീയമായി തോന്നുന്നു. എല്ലാവരെയും സ്നേഹിച്ച മണിച്ചേട്ടന് ആരാണു ശത്രുക്കളായി ഉണ്ടാകുക?

അവസാനമായി കണ്ടതെപ്പോഴാണ്?

∙മണിച്ചേട്ടനെ ആശുപത്രിയിലേക്കു കൊണ്ടുപോയത് വൈകിയാണ് അറിഞ്ഞത്. എറണാകുളത്ത് അമൃത ആശുപത്രിയിൽ പോയിക്കണ്ടപ്പോൾ മണിച്ചേട്ടൻതന്നെയാണ് കിടക്കുന്നതെന്നു വിശ്വസിക്കാൻ കഴിഞ്ഞില്ല. അടുത്തുപോയി കുറേനേരം നോക്കിനിന്നു... (കരച്ചിൽ).. അത്രവലിയ രോഗമൊന്നുമില്ലാതിരുന്ന മണിച്ചേട്ടൻ ഗുരുതര രോഗമുള്ളയാളെപ്പോലെ ക്ഷീണിച്ച് അബോധാവസ്ഥയിലാണു കിടന്നത്.

നിങ്ങൾ തമ്മിൽ കുടുംബപ്രശ്നമുണ്ടായിരുന്നെന്ന പ്രചാരണം അറിഞ്ഞോ?

∙ നാട്ടുകാർക്കു മുഴുവൻ നല്ലതായിരുന്ന ഒരാൾ എങ്ങനെയാണ് എനിക്ക് മാത്രം ചീത്തയാവുക? എല്ലാവർക്കും അറിയാവുന്ന മണി തന്നെയാണ് വീട്ടിലെയും മണി.. (കരച്ചിൽ). ആത്മഹത്യ ചെയ്യേണ്ട ഒരു പ്രശ്നവും ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ഫെബ്രുവരി നാലിനു വിവാഹ വാർഷിക ദിനത്തിൽ ഞങ്ങളൊരുമിച്ച് ഉല്ലാസയാത്ര പോയതാണ്.

പിന്നെ ആ പ്രചാരണം വന്നതെങ്ങനെ?

∙ ദാമ്പത്യ തകർച്ചയാണ് മരണത്തിനു കാരണമെന്നു പറയുന്നവരുണ്ട്.. മണിച്ചേട്ടൻ മരിച്ച ദിവസങ്ങളിൽ പത്രങ്ങളിൽ വന്ന ചിത്രങ്ങളിലൊന്നും ഞാനുണ്ടായിരുന്നില്ല എന്നതാണു കാരണം. മരണവാർത്ത തനിക്കുണ്ടാക്കിയ വിഷമത്തെപ്പറ്റിയും ആഘാതത്തെപ്പറ്റിയും ആരും ചിന്തിച്ചില്ല. ഫോട്ടോയ്ക്കു പോസു ചെയ്യാത്തതു മാത്രമാണ് പലരും കണ്ടത്. എന്റെ വിഷമങ്ങൾ ആരും കണ്ടില്ല. മോളെ ഓർത്താണ് ഇപ്പോൾ വലിയ സങ്കടം. പരീക്ഷയാണ്. അവൾക്കൊന്നും പഠിക്കാൻ പറ്റുന്നില്ല. സ്കൂളിലെ അധ്യാപികയാണ് ഇപ്പോൾ അവളെ പഠിപ്പിക്കുന്നതും പരീക്ഷയ്ക്കു കൊണ്ടുപോകുന്നതും.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമുണ്ടോ?

∙ സത്യം എന്നായാലും പുറത്തുവരുമെന്ന് പൂർണ വിശ്വാസമുണ്ട്. അതുകൊണ്ടാണ് അന്വേഷണവുമായി മുന്നോട്ടുപോകണമെന്ന് ആഗ്രഹിക്കുന്നതും. അല്ലെങ്കിൽ മണിച്ചേട്ടൻ ജീവൻ കൊടുത്തു സ്നേഹിച്ച ആയിരക്കണക്കിനു നാട്ടുകാരോട് ഞങ്ങൾ ചെയ്യുന്ന വഞ്ചനയായിരിക്കുമത്.