കശ്മീരി സുന്ദരി മാനസി

മലയാളവും മലയാളികളും മമ്മൂട്ടിയുമെല്ലാം മാനസി ശർമയ്ക്കു പുതിയതായിരുന്നു. പുതിയ ഭാഷ, പുതിയ ആളുകൾ, പുതിയ നായകൻ, പുതിയ സംവിധായകൻ. പുതുമകൾ നിറഞ്ഞ മലയാള സിനിമയിലേക്കു വിളി വന്നപ്പോൾ അമ്മയാണു പറഞ്ഞത്, നീ സമ്മതം പറഞ്ഞോളൂ എന്ന്. ഡൽഹി ഐബിഎമ്മിൽ രണ്ടു വ്ർഷം ജോലി ചെയ്ത് അഭിനയ മോഹം തലയ്ക്കു പിടിച്ചപ്പോൾ മുംബൈയ്ക്കു പറന്ന മാനസി ശർമയെ ആരും മോഹിപ്പിക്കുന്നവളാക്കിയത് ഐഐഎൻ ഹരിയാന എന്ന പരസ്യമായിരുന്നു. ലൈഫ് ഓകെ ടിവിയിൽ സീരിയലും കഴിഞ്ഞ വർഷം പഞ്ചാബി സിനിമയുമെല്ലാം ഉണ്ടായിരുന്നെങ്കിലും നാലാളറിയുന്ന നായകന്റെ ജോടിയായി, നായികാപ്പട്ടം കിട്ടുന്നത് മാർത്താണ്ഡൻ സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം അച്ഛാ ദിൻ െന്ന ചിത്രത്തിലാണ്.

∙പേരിലെ കളികൾ

മാനസി എന്ന പേരിനോട് വല്ലാത്ത ഇഷ്ടമായിരുന്നു. എട്ടാം ക്ലാസ് മുതൽ കൂട്ടികാരികളോടെല്ലാം മാനസി എന്നു വിളിച്ചോളൂ എന്നു നിർബന്ധിക്കുമായിരുന്നു. അച്ഛനോടും അമ്മയോടുമെല്ലാം അങ്ങനെ നിർബന്ധിച്ചു. സിനിമയിലും പരസ്യരംഗത്തും ടിവിയിലുമെല്ലാം അഭിനയിക്കാനെത്തിയതോടെ പഴയ പേരിടൽ മോഹം സ്വന്തം നടപ്പാക്കി. മീനാക്ഷി ശർമ അങ്ങനെ മാനസി ശർമയായി. ജമ്മു യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ കഴിഞ്ഞു. സോഷ്യോളജിയിൽ മാസ്റ്റേഴ്സുമുണ്ട്. പഞ്ചാബിയാണ് അമ്മ സുലക്ഷണ. കശ്മീരിയായ അച്ഛൻ ദർബാരിലാൽ ശർമ എയർഫോഴ്സിൽ ജോലി ചെയ്യുന്നു. മൂന്നു പെൺമക്കളിൽ മൂത്തതാണു മാനസി. ഒരു സഹോദരനുണ്ട്. നേവിയിൽ ചേരാൻ മോഹിച്ച കശ്മീരി പെൺകുട്ടി മലയാളത്തിൽ മമ്മൂട്ടിയുടെ നായികയായെത്തിയതു ഭാഗ്യം കൊണ്ടാണ്.

∙പരസ്യമായുള്ള വരവ്

സംവിധായകൻ മാർത്താണ്ഡൻ നായികയെ തേടുന്ന സമയം. ഒന്നുമങ്ങു ശരിയാവുന്നില്ല. ഒരാളെ തീരുമാനിക്കുകയും ഓഡിഷൻ വരെ പൂർത്തിയാക്കുകയും ചെയ്തതാണ്. ഒരിക്കൽ ഉച്ചയുറക്കം കഴി‍ഞ്ഞു ചാനലുകളിലൂടെ വെറുതേ സഞ്ചരിക്കുന്നതിനിടെയാണ് ഐഡിയ ഇന്റർനെറ്റിന്റെ ഐഐഎൻ ഹരിയാന പരസ്യം ടിവിയിൽ കണ്ടത്. ആ കാഴ്ച മാനസിയെ മലയാള സിനിമയിലെത്തിച്ചു.