പ്രേമത്തിലെ ‘മുടിയയായ’ മേരി

പ്രേമം സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത ചിത്രം മാത്രമല്ല ഇതില്‍ അഭിനയിച്ച ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ച് വിജയിപ്പിച്ചു എന്നതാണ്. സിനിമ ഇറങ്ങും മുമ്പെ ഹിറ്റായ നായികയായി അനുപമ പരമേശ്വരന്‍ എന്ന പ്രേമത്തിലെ മേരി. അനുപമ മാത്രമല്ല താരത്തിന്‍റെ മുടിയും പ്രേമം പോലെ തന്നെ സൂപ്പര്‍ഹിറ്റ്.

ട്രെയിലര്‍ ഇല്ലാത്ത ചിത്രമെന്ന പ്രത്യേകതയുമായെത്തിയ പ്രേമം റിലീസാകുന്നതിന് മുമ്പേ പ്രേക്ഷകരെ കൂട്ടത്തോടെ ആകര്‍ഷിച്ചത് ആലുവാപ്പുഴയുടെ തീരത്ത്, പതിവായി ഞാന്‍ എന്നീ ഗാനങ്ങളിലെത്തിയ അനുപമയായിരുന്നു. ഇടതൂര്‍ന്ന ചുരുണ്ട മുടിയുള്ള മേരിയായെത്തിയ അനുപമാ പരമേശ്വരനെ പ്രേമിക്കാന്‍ മലയാളി പ്രേക്ഷകര്‍ ആരംഭിച്ചു‍. സിനിമ ഇത്ര വലിയ വിജയമായി ആഘോഷത്തോടെ ഏവരും ഏറ്റെടുക്കുമ്പോഴും അനുപമ അതിയായ സന്തോഷത്തിലാണ്.

ഫെയ്സ്ബുക്കിലെ കാസ്റ്റിങ് കോള്‍ കണ്ട് ഹോസ്റ്റലിലെ കൂട്ടുകാരികള്‍ നിര്‍ബന്ധിച്ചിട്ടാണു സിനിമയില്‍ വേഷത്തിനായി അപേക്ഷിച്ചതെന്ന് അനുപമ പറയുന്നു. ചിത്രങ്ങള്‍ മെയില്‍ ചെയ്തു കൊടുത്തു. ആദ്യം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തു. പിന്നെ ഒാഡീഷന്‍ ഉണ്ടായിരുന്നു. നൃത്തം, സംഗീതം, അഭിനയം ഇവ മൂന്നും അനുപമയുടെ പാഷനാണ്. നാട്ടിലെ നാടക സംഘത്തില്‍ സജീവമായിരുന്നു. അച്ഛന്‍ പരമേശ്വരന്‍ വിദേശത്ത് ജോലിചെയ്യുന്നു. അമ്മ സുനിത. സഹോദരന്‍ അക്ഷയ് എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇരിങ്ങാലകുടയാണ് സ്വദേശം.

ഇത്ര നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചത് തന്നെ അനുപമ ഒരു ഭാഗ്യമായി കരുതുന്നു. ഈ സിനിമ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ മുഴുവന്‍ ക്രഡിറ്റും അല്‍ഫോണ്‍സ് പുത്രന്‍റേതാണ്. അദ്ദേഹത്തിന്‍റെ ഡെഡിക്കേഷന്‍ തന്നെയാണ് വിജയത്തിന്‍റെ കാരണം. സെറ്റിലും വളരെ കംഫര്‍ട്ടബിളും ഫ്രണ്ട്‌ലിയും ആയിരുന്നു അല്‍ഫോണ്‍സ്. അദ്ദേഹത്തിനൊപ്പം വീണ്ടും പ്രവര്‍ത്തിക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അനുപമ പറഞ്ഞു.

ചില ഓഫറുകള്‍ വന്നിട്ടുണ്ട്, പക്ഷേ കമ്മിറ്റ് ചെയ്തിട്ടില്ല. തുടര്‍ന്നും നല്ല സിനിമകളുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. പഠനവും കൂടെ കൊണ്ടുപോകണമെന്നാണ് അനുപമയുടെ തീരുമാനം. കോട്ടയം സിഎംഎസ് കോളജില്‍ ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിയാണ് അനുപമ.