സുരേഷേട്ടനെ കളിയാക്കാൻ ആർക്കും അർഹതയില്ല: സലിം കുമാർ

അമ്മ എന്ന താരസംഘടനയോട് എനിക്ക് യാതൊരു വിദ്വേഷവുമില്ലെന്ന് സലിം കുമാർ. ‘എന്റെ രാജി സ്വീകരിക്കുകയോ തള്ളുകയോ എന്തുവേണമെങ്കിലും ചെയ്യാം. ഞാൻ അതിലെ അംഗങ്ങളുടെ പ്രവൃത്തിയോടാണ് വിയോജിപ്പ് കാണിച്ചത്. എന്റെ പ്രതിഷേധം എനിക്ക് രാജിയിലൂടെ മാത്രമേ പ്രകടിപ്പിക്കാൻ സാധിക്കുമായിരുന്നുള്ളൂ. സലിം കുമാർ പറഞ്ഞു.

അമ്മ എന്ന താരസംഘടന ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്. ഞാൻ കോൺഗ്രസുകാരനായതു കൊണ്ടല്ല എതിർപ്പ് പ്രകടിപ്പിച്ചത്, അമ്മ വാക്കാൽ നൽകിയ നിർദേശം താരങ്ങൾ ലംഘിച്ചതു കൊണ്ടാണ്. അതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. ഇനി അതെച്ചൊല്ലി തർക്കം വേണ്ട.

സുരേഷ് ഗോപി ചേട്ടൻ എംപിയായതിൽ നാം സന്തോഷിക്കുകയല്ലേ വേണ്ടത്?. ഒാരോരുത്തർക്കും അവരുടെ വ്യക്തിപരമായ രാഷ്ട്രീയമുണ്ടായിരിക്കും. സുരേഷേട്ടൻ ബിജെപിയിൽ ചേർന്നുവെന്ന് പറ‍ഞ്ഞ് ആക്ഷേപിക്കുന്നതിൽ അർഥമില്ല, ആർക്കും അതിന് അർഹത ഇല്ല. എത്രയോ സിനിമാ താരങ്ങളും സാഹിത്യകാരന്മാരുമൊക്കെ ബിജെപിയിൽ അംഗങ്ങളായിട്ടുണ്ട്. ഇവിടെ നിരോധിച്ച പാർട്ടിയൊന്നുമല്ലല്ലോ ബിജെപി. ഒന്നില്ലെങ്കിലും ഇപ്പോൾ നമ്മുടെ രാജ്യം ഭരിക്കുന്നത് ബിജെപി സർക്കാരല്ലേ? സലിംകുമാർ ചിരിക്കുന്നു.

വികസനത്തിന് വേണ്ടിയാണ് ഇത്തവണത്തെ തന്റെ വോട്ടെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു തിര‍ഞ്ഞെടുപ്പുകളെ അപേക്ഷിച്ച് എൻഡിഎ കുറച്ച് സ്ട്രോങ് ആണെന്നുള്ളതാണ് ഇത്തവണത്തെ പ്രത്യേകത. അത് ദോഷം ചെയ്യുക സിപിഎമ്മിനാണ്. തൊഴിലാളി വർഗത്തിന് സിപിഎമ്മിലുള്ള വിശ്വാസ്യത നഷ്ടമായി. അവർ ചിലപ്പോൾ ബിജെപിക്ക് വോട്ട് ചെയ്തേക്കാം. മോദി വന്ന് സൊമാലിയൻ പരാമർശം നടത്തിയതിനോട് നാം ക്ഷമിക്കുക. അദ്ദേഹത്തിന് ഒരു തെറ്റ് പറ്റി. അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. അവർ മുഴുവൻ ഫോട്ടോഷോപ്പിന്റെ ആൾക്കാരാണ്. അദ്ദേഹം ഒരിടത്തു മാത്രമേ ആ പരാമർശം നടത്തിയുള്ളൂ. സലിം പറഞ്ഞു.