കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങൾ; ജോയ് മാത്യു പറയുന്നു

കന്നുകാലികളെ കൊല്ലുന്നതു നിരോധിച്ചുകൊണ്ടും വില്‍പ്പന നിയന്ത്രിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം വലിയ പ്രതിഷേധമാണ് ആളുകൾക്കിടയില്‍ സൃഷ്ടിക്കുന്നത്. ഈ നിയന്ത്രണത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ആളുകൾ എത്തിക്കഴിഞ്ഞു. സോഷ്യൽമീഡിയയിലും ഇന്നലെ മുതൽ ചർച്ച ബീഫ് നിരോധനം തന്നെ. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ അനുകൂലിച്ച് നടൻ ജോയ് മാത്യു രംഗത്തെത്തി. ഈ തീരുമാനത്തെ താൻ ന്യായീകരിക്കുന്നതിനുള്ള വസ്തുതകളും അദ്ദേഹം വിശദമാക്കുന്നുണ്ട്.

ജോയ് മാത്യുവിന്റെ കുറിപ്പ് വായിക്കാം–

കന്നാലി നിയമം കൊണ്ടുള്ള പ്രയോജനങ്ങൾ
----------------------------
കന്നാലി ദൈവമാണൊ എന്നൊക്കെ ചോദിച്ചാൽ അതിനെങ്ങിനെ ഉത്തരം പറയും? ചിലർ പാമ്പിനെ മറ്റുചിലർ കുരങ്ങിനെ വേറെ ചിലർ എലിയെ ഇതൊന്നും കൂടാതെ ഉറുമ്പിനെ വരെ ആരാധിക്കുന്ന ജനങ്ങൾ ലോകത്തിലുണ്ട്‌-പല രാജ്യങ്ങളിലും ഇമ്മാതിരി ദൈവങ്ങളെ ഭക്ഷിക്കുന്നവരും ഉണ്ട്‌-

അതൊക്കെ ഓരോ ജനതയുടെ ബുദ്ധിവികാസം,രാജ്യത്തിന്റെ ഭക്ഷ്യ ലബ്ദി, ആരോഗ്യം ,സാമ്പത്തികം എന്നിവയെയൊക്കെ ആശ്രയിച്ചായിരിക്കും -അതുകൊണ്ട്‌ തൽക്കാലം നമുക്കത്‌ വിടാം- മനുഷ്യന്റെ അടിസ്‌ഥാന പ്രശ്നം വിശപ്പാണല്ലോ- അത്‌ മാറാനാണല്ലോ അവൻ ഭക്ഷണം കഴിക്കുന്നത്‌ - അത്‌ അവന്റെ രുചിക്കും ആരോഗ്യത്തിനും പോക്കറ്റിലെ പണത്തിനും ഒത്ത്‌ വരുന്നതാണെങ്കിൽ അവൻ എന്തും കഴിക്കും കഴിക്കണം-അപ്പോഴാണു ഭക്ഷ്യവസ്തുക്കൾ ദൈവങ്ങളാകുന്നത്‌ അല്ലാതെ വിശക്കുന്ന ജനതക്ക്‌ മേൽ ബൈബിളിൽ പറയുന്ന പോലെ 'മന്നാ'വർഷിക്കാനൊന്നും ഇക്കാലത്ത്‌ ഒരു ദൈവത്തിനുമാവില്ലല്ലൊ-നമ്മുടെ പ്രശ്നം ഇപ്പൊൾ കന്നാലികളാണു- മാംസഭുക്കുകളായ ഇന്ത്യക്കാരൻ ,അതും സാധരണക്കാരൻ ,അവന്റെ ഇഷ്ട ഭക്ഷണമാണ് ബീഫ്-‌അതു നിരോധിക്കുക എന്ന പൊട്ടത്തരമൊന്നും ഭരണകൂടം ചെയ്യില്ല അത്‌ അവരുടെ ഇപ്പോൾ പറയുന്ന ഉത്തരവിൽ ഇല്ലാതാനും-

മതാനുഷ്ടാനങ്ങളൂടെ ഭാഗമായി മൃഗങ്ങളെ അറവിനു വിധേയമാക്കരുത്‌ എന്നത്‌ വിശ്വാസികളെ സംബന്ധിക്കുന്ന കാര്യമായതിനാൽ ഇഷ്ടം പോലെ വിശ്വാസികളും അവരുടെ നേതാക്കന്മാരും അതെപ്പറ്റി ചിന്തിക്കുന്നതിനിടക്ക്‌ അവിശ്വാസിയായ ഞാൻ. അതിനു വേണ്ടി സമയം കളയേണ്ടതില്ലല്ലോ-ഇനി അവർക്കെന്തെങ്കിലും ബുദ്ധിപരമായ സഹായം വേണമെന്ന് വെച്ചാൽ അവിശ്വാസിയായ ഞാൻ അതും നൽകാൻ തയ്യാറാണു-

എനിക്ക്‌ മനുഷ്യർ ഭക്ഷണം കഴിക്കുന്നതിനെപ്പറ്റിയാണു ചിന്തിക്കാനുള്ളത്‌-അങ്ങിനെ ചിന്തിച്ചപ്പോൾ കിട്ടിയ വെളിപാടുകൾ ഇങ്ങിനെയാണു:സത്യത്തിൽ നമുക്ക്‌ ശാസ്ത്രീയമായ അറവു ശാലകൾ ഉണ്ടോ? വൃത്തിഹീനമായ സ്‌ഥലങ്ങളിൽ വെച്ച്‌ പ്രാക്രുതമായി മൃഗങ്ങളെ അറുത്ത്‌ കൊല്ലുന്നു-

പിന്നെവഴിയോരങ്ങളിലെ കടകളിൽ ചോരയിറ്റുന്ന രൂപത്തിൽ വിൽപനക്ക്‌ വെക്കുന്നു- മൃഗാവശിഷ്ടങ്ങൾ വഴിയരികിൽ തള്ളുന്നു-അത് രോഗാണുക്കളെ സൃഷ്ടിക്കുക മാത്രമല്ല തെരുവ്‌ നായ്ക്കളെ നരഭോജികളാക്കുന്നു-തെരുവ്‌ നായ്ക്ക്കൾ രക്തത്തിന്റെ രുചിയറിഞ്ന്നിട്ടാണല്ലൊ മനുഷ്യനെകടിക്കുന്നതും ചിലപ്പോൾ കൊല്ലുന്നതും (രണ്ടുവർഷം മുൻപ്‌ ഞാൻ ഇതേപ്പറ്റി ഈ പേജിൽതന്നെ എഴുതിയിരുന്നു )കഴിഞ്ഞ വർഷം രണ്ടായിരം പേരെയാണത്രെ തെരുവു നായ്ക്കൾ ആക്രമിച്ചത്‌-

അതുകൊണ്ടൊക്കെയാണു ഞാൻ പറയുന്നത്‌ കന്നാലി നിയമം നമുക്ക്‌ ഗുണം ചെയ്യുന്ന ഒന്നാണെന്ന്-അറുപത്‌ ശതമാനം മാംസഭുക്കുകളുള്ള നമ്മുടെ നാട്ടിൽ രോഗാണുമുക്തവും വൃത്തിയുമുള്ള മാംസം ലഭിക്കുന്ന അവസ്‌ഥയുണ്ടൊ? അതിനെന്താണൂ പോവഴിയെന്നാലോചിക്കാത്ത രാഷ്ട്രീയ തിമിരം ബാധിച്ച്‌ "അയ്യൊ ബീഫ്‌ നിരോധിച്ചേ. ഫാസിസം വന്നേ "എന്ന് തലയിൽ കൈവെച്ച്‌ നിലവിളിക്കുകയല്ല തലക്കുള്ളിൽ വല്ലതുമുണ്ടൊ എന്ന് സ്വന്തം തലകുലുക്കി നോക്കുകയാണു നമ്മുടെ ഭരണകർത്താക്കൾ ചെയ്യേണ്ടത്‌- അങ്ങിനെ കുലുക്കിയപ്പോൾ എനിക്ക്‌ കിട്ടിയത്‌ ഇങ്ങിനെയൊക്കെയാണു-അതായത്‌ ഈ കന്നാലി ഉത്തരവ്‌ ഓരോ സംസ്‌ഥാനങ്ങളിലേയും ഗവൺമ്മെന്റിനുള്ള വെല്ലുവിളി തന്നെയാണു -സ്വയം നന്നാവാനുള്ള വെല്ലുവിളി-

സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ഗോവധം രാജ്യവ്യാപകമായി നിരോധിക്കാനാവില്ല -അപ്പോൾ കേന്ദ്രം കണ്ടുപിടിച്ച മാർഗ്ഗമാണു ഈ കന്നാലി നിയമം-1960 ൽ മൃഗങ്ങളോടുള്ളക്രൂരത തടയുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന നിയമം ഒന്നു പൊടിതട്ടിയെടുത്തുവെന്നേയുള്ളൂ-ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്നുകൊണ്ട്‌തന്നെ എങ്ങിനെ ഓരോ സംസ്‌ഥാനങ്ങൾക്കും സ്വയം പര്യാപ്തത കൈവരിക്കാനാവും എന്ന് ആലോചിക്കാനും പ്രവർത്തിക്കാനുമുള്ള അവസരമായിട്ടു വേണം ഈ കന്നാലി നിയമത്തെക്കാണാൻ-

അവസരങ്ങളുടെ വണ്ടി വരുമ്പോൾ അതിൽ കയറാതെ വണ്ടി പോയിക്കഴിഞ്ഞിട്ട്‌ നടന്ന് പോകുന്നതാണല്ലോ നമുക്ക്‌ ശീലം-കന്നാലി വിഷയത്തിൽ ഇടം വലം നോക്കാതെയുള്ള ആക്രോശങ്ങളല്ല വേണ്ടത്‌-കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയുടെ നിലപാട്‌ നമുക്ക്‌ വേണ്ട -സംഗതി അദ്ദേഹം കേരള മുഖ്യമന്ത്രിയെ ഒരുപോറൽപോലുമേൽപ്പിക്കാതെ വൻ സുരക്ഷയിൽ സംഘപരിവാർ ഭീഷണിക്കെതിരെ വെല്ലുവിളി പ്രസംഗം നടത്താൻ അവസരമൊരുക്കിക്കൊടുത്തു എന്നത്‌ ശരിതന്നെ -എന്നാലിപ്പോൾ കന്നാലിനിയമത്തെ പുല്ലുപോലെ തള്ളികളഞ്ഞിരിക്കുന്നു-

നമുക്ക്‌ ഏതായാലും സിദ്ധാരാമയ്യ ലൈൻ വേണ്ട-നമ്മുടെതായ ലൈൻ മതി , എന്തായിക്കണം നമ്മുടെ ലൈൻ? കന്നാലി ചന്തകളിൽ കൊണ്ടുവരുന്ന മാടുകളെ അറവുശാലയിലേക്ക്‌ വാങ്ങുന്നതാണല്ലോ നിയമം മൂലം തടഞ്ഞത്‌- ആയ്ക്കോട്ടെ കന്നാലികളെ മൊത്തം നമ്മൾ അറവിനല്ല സ്നേഹിക്കാനാണു വാങ്ങുന്നതെങ്കിലോ? അതിനാർക്കും വിരോധമുണ്ടാവാൻ വഴിയില്ല-പിന്നെ ചെയ്യേണ്ടത്‌ ശ്രീലങ്കയിലേക്കോ മറ്റേതെങ്കിലും അയൽ രാജ്യത്തിലേക്കോ കയറ്റി അയക്കുക- കമ്മ്യൂണിസ്റ്റ്‌ ചൈനയാണെങ്കിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ ഗവർമ്മെന്റിനെ സഹായിക്കാൻ എപ്പഴേ റെഡി-

അവിടെയൊക്കെ നല്ല ശാസ്ത്രീയ അറവ്‌ ശാലകളുണ്ട്‌ അവിടെ വെച്ച്‌ വൈദ്യ പരിശോധന നടത്തി നൈസായി കൊന്നു സംസ്കരിച്ച്‌ ടിന്നുകളിലാക്കി കേരളത്തിലേക്ക്‌ തന്നെ ഇറക്കുമതി ചെയ്യുക-ബീഫ്‌ കഴിക്കുന്നതും ഇറക്കുമതിചെയ്യുന്നതും ഇവിടെ നിരോധിക്കാത്ത സ്‌ഥിതിക്ക്‌ കേന്ദ്രനിയമത്തെ മറീകടക്കാൻ ഇതല്ലേ നല്ല വഴി? പല മൃഗങ്ങളേയും പല രാജ്യങ്ങളീലും പൂജിക്കുന്നുവെന്ന് പറഞ്ഞല്ലോ നമ്മുക്ക്‌ വെള്ളാനകളെ പൂജിക്കാനാണിഷ്ടം -ഇന്ന് കേരളത്തിൽ വെള്ളാനകളാനകളാണധികവും അവയെ സ്വർണ്ണമുട്ടയിടുന്ന താറാവുകളാക്കുകയാണു വേണ്ടത്‌-

പകുതിയിലധികം പൊതുമെഖലാ സ്‌ഥാപനം പോലും കേരളത്തിൽ ലാഭത്തിൽ ഓടാത്തതിനാൽ ശ്രീലങ്കൻ /ചൈന ഗവൺമ്മെന്റുമായി ചേർന്ന് കേരള ഗവർമ്മെന്റിന്നു ചെയ്യാവുന്ന ഒരു വൻ ബിസിനസ്സാക്കി ഇതിനെ മാറ്റിയെടുക്കാം- അല്ലാതെ ലോട്ടറി വിറ്റും കള്ളു വിറ്റുമല്ല ഖജനാവ്‌ നിറക്കേണ്ടത്‌-ഇങ്ങനെയാണു കേന്ദ്രകന്നാലി നിയമത്തെ ഈസിയായി മറികടക്കേണ്ടത്‌-

അതിന്റെ ആദ്യപടിയായിവെണം ഇന്ന് കൂത്താട്ടുകുളത്തിനടുത്ത്‌ ഇടയാറിൽ മുപ്പത്തിരണ്ടു കോടി രൂപാ ചിലവിൽ നിർമ്മിച്ച ആധുനിക അറവ്‌ ശാല യുടെ ഉദ്ഘാടനത്തെ കാണേണ്ടത്‌ ഇതൊന്നു മാത്രമേ നാളിത്‌ വരെയായി വിവിധ സർക്കാരുകൾ അധികാരത്തിൽ വന്നിട്ടും ഉണ്ടായിട്ടുള്ളൂ
ഇതുപോലെ അനേകം ആധുനിക അറവുശാലകൾ ആരംഭിക്കാനുള്ള സാദ്ധ്യതയും സാഹചര്യവുമാണിപ്പോൾ കൈവന്നിരിക്കുന്നത്‌-ജനങ്ങൾക്ക്‌ ആരോഗ്യകരമായ ഭക്ഷണം കൊടുക്കുക എന്നത്‌ ഭരണകൂടത്തിന്റെ കർത്തവ്യമാണു-അത്‌ മനസ്സിലാക്കണമെങ്കിൽ യുഎഇ പോലുള്ള അയൽ രാജ്യങ്ങൾ വിനോദയാത്രക്കല്ലാതെയെങ്കിലും നമ്മുടെ ഭരണകർത്താക്കൾ സന്ദർശ്ശിക്കണം-

മാംസം മാത്രമല്ല ഏതൊരു ഭക്ഷണപദാർഥവും നിരന്തരമായി പരിശോധിച്ച്‌ അതിന്റെ ഗുണമേന്മ ഉറപ്പു വരുത്തുകയും കാലാവധികഴിഞ്ഞ ആഹാരസാധനങ്ങൾ വിൽക്കുന്നവർക്ക്‌ കനത്ത ശിക്ഷ നൽകാൻ മടിക്കുകയും ചെയ്യാത്ത ഒരു ഭരണ സംവിധാനമാണവിടെയുള്ളത്‌- അതുകൊണ്ട്‌ നമുക്ക്‌ ആധുനിക അറവുശാലകളെപ്പറ്റി ആലോചിക്കാൻ സമയമായി- അങ്ങിനെയായാൽ തെരുവു നായ ശല്യം ഇല്ലാതാക്കാം കേരളം മാംസമാലിന്യമുക്തമാക്കാം മനുഷ്യർക്ക്‌ ആശുപത്രി വാസം കുറക്കാം കൂടാതെ ഖജനാവിനു വരുമാനവുമുണ്ടാക്കാം.

അല്ലാതെ ബീഫ്‌ ഫെസ്റ്റിവൽ സംഘടിപ്പിക്കുക കേന്ദ്ര മന്ത്രിയുടെ കോലംകത്തിക്കുക എന്നൊക്കെപ്പറഞ്ഞ്‌ മര്യാദക്ക്‌ ജോലിയുടുത്ത്‌ ജീവിക്കേണ്ട ചെറുപ്പക്കാരെക്കൊണ്ടുപോയി പൊലീസിൽ നിന്നും തല്ലും വെടിയുണ്ടയും വാങ്ങിക്കൊടുക്കുക ബസ്സ്‌ കത്തിക്കുക. മനുഷ്യരെ ബുദ്ധിമുട്ടിലാക്കുന്ന ‌ ഹർത്താൽ നടത്തുക ഇതൊന്നുമല്ല ചെയ്യേണ്ടത്‌-ഇതിന്റെയൊക്കെ കാലം കഴിഞ്ഞെന്നും ഇതൊന്നും പുതിയ തലമുറക്ക്‌ താൽപ്പര്യമില്ലെന്നും മനസ്സിലാക്കുക. അവസരങ്ങളുടെ വണ്ടി വന്നുനിൽക്കുന്നതിന് മുൻപേ ചാടിക്കയറി സീറ്റ്‌ പടിക്കുക.