ഇത് ലൈംഗിക മൃഗശാല; പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് വൈറലാകുന്നു

പഠനകേന്ദ്രങ്ങൾ വിദ്യാർഥികളെ മരണത്തിലേക്കു തള്ളിവിടുന്ന സംഭവങ്ങൾ അടുത്തിടെയായി നമ്മൾ ഒരുപാട് കേട്ടു. സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് അത്തരത്തിലൊരു ദുംഖകരമായ സംഭവം ഏറ്റവുമൊടുവിലായി പുറത്തുവരുന്നത്. ഇന്ത്യൻ ചലച്ചിത്ര ലോകത്തിലേക്ക് ഒരുപാട് പ്രതിഭാധനരരെ സംഭാവന ചെയ്ത ഇൻ‌സ്റ്റിറ്റ്യൂട്ട് ആണിത്. ഈ സ്ഥാപനം ഒരു ലൈംഗിക മൃഗശാലയാണെന്നാണ് ഒരു പെൺകുട്ടി തന്റെ ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്.  രണ്ടു മാസം മുൻപ് ആത്മഹത്യയ്ക്കു ശ്രമിച്ച കുഞ്ഞില മസ്സില്ലമണി എന്ന പെൺകുട്ടി എഴുതിയ കുറിപ്പാണ് പുറത്തുവന്നത്. ആത്മഹത്യയിൽ നിന്നു രക്ഷപ്പെട്ട പെൺകുട്ടി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്. 

'ഞാന്‍ പോരാടിയില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. ഞാന്‍ പരിശ്രമിച്ചില്ല എന്ന് നിങ്ങള്‍ എന്നോട് പറയരുത്. പരിശ്രമങ്ങള്‍ക്കുമൊടുവില്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. എന്നെ സ്നേഹിക്കുന്നയാളും അമ്മയുമൊക്കെ എന്നെ കാത്തിരിക്കുന്നുണ്ട്. എനിക്ക് അവരോടൊപ്പം ജീവിക്കണമെന്നുണ്ട്.പക്ഷെ എനിക്കതിന് കഴിയില്ല. 

നിങ്ങള്‍ എസ്.ആര്‍.എഫ്.ടി.ഐയിലെ ഒരു വിദ്യാര്‍ത്ഥിനിയാണെങ്കില്‍, നിങ്ങള്‍ ലൈംഗിക അതിക്രമത്തിനു വിധേയമായിട്ടുണ്ടെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. എസ്.ആര്‍.എഫ്.ടി.ഐ കാരണം ഒരിക്കല്‍ ഞാന്‍ എന്റെ ജീവിതം അവസാനിപ്പിച്ചിരുന്നു. അന്ന് എനിക്കതില്‍ വിജയിക്കാനായില്ല. ഇത്തവണ ഞാന്‍ വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഞാനതിന് സൗകര്യമൊരുക്കിയാല്‍ മാത്രം മതി. ആ സ്ഥാപനം തന്നെ ബാക്കി പ്രവര്‍ത്തിച്ചോളും. എന്റെ സര്‍വ്വ ശക്തിയുമെടുത്ത് ജീവിക്കാന്‍ ശ്രമിച്ചു. 2015 ഡിസംബര്‍ മുതല്‍ ഞാനതിന് പരിശ്രമിക്കുകയാണ്

ഒരു സ്ത്രീക്ക് ജീവിതത്തില്‍ പിടിച്ചു നില്‍ക്കാനാവുന്നതെല്ലാം ശ്രമിച്ചു. ഞാൻ എടുത്ത സിനിമകളെ കുറിച്ചോർക്കുമ്പോൾ എനിക്കു കരച്ചിൽ വരുന്നു. എസ്.ആര്‍.എഫ്.ടി.ഐ ഒന്ന് ചെവികൊടുത്ത് കേള്‍ക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്ന ജീവിതങ്ങളെ കുറിച്ചാലോചിക്കുമ്പോള്‍ കൂടുതല്‍ കരഞ്ഞുപോകുന്നു. ഈ 'ഫിലിം സ്‌കൂള്‍' ഒരു ലൈംഗിക അതിക്രമ മൃഗശാല മാത്രമാണ്. അതിലെ ആദ്യ ശവമാണ് ഞാന്‍. ഇതാ എന്നെ തിന്നോളൂ, നിങ്ങളുടെ ഉള്ള് നിറയട്ടെ.''

എന്നിങ്ങനെയാണ് കുഞ്ഞില എഴുതിയിരിക്കുന്നത്. കുഞ്ഞിലയുടെ കുറിപ്പും വർത്തമാനവും സമൂഹമാധ്യമത്തിൽ ചർച്ചയായിരിക്കുകയാണ്. ആത്മഹത്യയ്ക്കു ശ്രമിച്ചതും പിന്നെ അതിനെ കുറിച്ചെഴുതിയതും ശ്രദ്ധ കിട്ടാൻ വേണ്ടിയാണെന്ന ചിലരുടെ ആരോപണത്തിനും കുഞ്ഞില ചുട്ട മറുപടി നൽകുന്നുണ്ട്.