വിവാഹമോചനം; പ്രതികരണവുമായി സുരഭി ലക്ഷ്മി

വിവാഹമോചന വാർത്തയിൽ പ്രതികരണവുമായി നടി സുരഭി ലക്ഷ്മി. കഴിഞ്ഞ രണ്ട് വർഷമായി വേർപിരി‍ഞ്ഞാണ് താമസിക്കുന്നതെന്നും ഇപ്പോൾ പിരിയലിന് നിയമസാധുത ലഭിച്ചെന്നും പരസ്പരം മനസ്സിലാക്കി സൗഹൃദത്തോടെ എടുത്ത തീരുമാനമാണിതെന്നും സുരഭി പറഞ്ഞു. കോഴിക്കോട് കുടുംബ കോടതി മുഖേനയാണ് സുരഭിയും വിപിൻ സുധാകറും നിയമപരായി വേർപിരിഞ്ഞത്. 

സുരഭിയുടെ കുറിപ്പ് വായിക്കാം–

പ്രിയപ്പെട്ടവരെ, എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നല്കുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു.

ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ പോസ്റ്റ് ഇടുന്നത്.കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുംദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ പോസ്റ്റ്. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.–സുരഭി പറഞ്ഞു.

ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങൾ വിവാഹമോചിതരാകുന്നുവെന്നും സുരഭിയുടെ മുൻഭർത്താവ് വിപിൻ ഫോട്ടോ സഹിതം കുറിച്ചിരുന്നു. സംഭവത്തില്‍ കമന്‍റുകള്‍ ഒന്നുമില്ലെന്നും ഇനി നല്ല സുഹൃത്തുക്കളായിരിക്കുമെന്നും വിപിന്‍റെ  പോസ്റ്റില്‍ പറയുന്നു. 

2016ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ നടിയാണ് സുരഭി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിനായിരുന്നു അവാര്‍ഡ്.