കുറ്റപത്രം ഒക്ടോബർ ആദ്യം; ദിലീപിനെതിരെ ഗുരുതര വകുപ്പുകള്‍

യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പ്രതികൾ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തിൽ ഈ നിർണായക തൊണ്ടിമുതൽ ഒഴിവാക്കി കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നിയമോപദേശം തേടി. കേസില്‍ പൊലീസ് അടുത്ത മാസം ഏഴിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കും. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് പൊലീസിന്റെ നീക്കം.

കൂട്ടമാനഭംഗം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചേര്‍ത്താവും  പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക. ജീവപര്യന്തം തടവുശിക്ഷ കിട്ടുന്ന കുറ്റങ്ങളാണ് ദിലീപിന്റെ പേരില്‍ പൊലീസ് ചേര്‍ക്കുക. സുനിയുടെ അഭിഭാഷകരായിരുന്ന പ്രതീഷ് ചാക്കോയും രാജു ജോസഫും പള്‍സര്‍ സുനിയ്ക്ക് വേണ്ടി ദിലീപിനെ ഫോണ്‍ ചെയ്ത കളമശേശരി എആര്‍ ക്യാംപിലെ പൊലീസുദ്യോഗസ്ഥനും പ്രതിയാകും.

കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കാനാണു പൊലീസിന്റെ ശ്രമം. മൊബൈൽ ഫോൺ കണ്ടെത്താൻ കഴിയാത്തതുകൊണ്ടു കുറ്റപത്രം താമസിപ്പിക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിനു ലഭിച്ച നിയമോപദേശമെന്നാണു സൂചന. കുറ്റപത്രം സമർപ്പിച്ച കേസുകളിൽ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമർപ്പിക്കാനും ക്രിമിനൽ നടപടി ചട്ടത്തിൽ വകുപ്പുണ്ട്.

കേസിലെ മുഖ്യപ്രതിയായ സുനിൽകുമാർ (പൾസർ സുനി), ഇയാൾ ഫോൺ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോൺ നശിപ്പിച്ചതായി മൊഴി നൽകിയ പ്രതി അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന പ്രതി നടൻ ദിലീപ് എന്നിവരെ ചോദ്യം ചെയ്തിട്ടും ഫോൺ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. 

ഫോൺ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിർഷാ എന്നിവരെയും പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തിട്ടും തൊണ്ടിമുതലിനെക്കുറിച്ചു വിവരം ലഭിച്ചില്ല. ഇതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ പ്രോസിക്യൂഷൻ കേസ് ദുർബലമാവുമെന്ന ചിന്തയിലാണു പ്രതികൾ സംഘടിതമായി തൊണ്ടി മുതൽ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.‌