ഇവരെ വിമർശിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകൾ സമ്മാനിച്ച മുതിർന്ന സംവിധായകരെ അധിക്ഷേപിക്കുന്ന തരത്തില്‍ സംസാരിക്കുന്നവരോട് പുച്ഛമാണെന്ന് ഒമർ ലുലു. നവാഗത സംവിധായകരുമായി താരതമ്യം ചെയ്യുകയും അവരെ താഴ്ത്തിക്കെട്ടുകയും ചെയ്യുന്നത് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം–

എന്തിനേയും വിമർശനാത്മകമായി സമീപിക്കുന്നവരാണ് നമ്മൾ മലയാളികൾ, എന്നാൽ ഇത് കുറച്ച് അതിര് വിടുന്നില്ലേ? പ്രിയദർശൻ, സത്യൻ അന്തിക്കാട്, സിദ്ധിക്ക് - ലാൽ, ശ്രീനിവാസൻ തുടങ്ങിയ മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച ചലച്ചിത്ര പ്രതിഭകളെ തീർത്തും അധിക്ഷേപിക്കുന്ന തരത്തിൽ പല സിനിമാ ഗ്രൂപ്പുകളിലും പോസ്റ്റുകളിലും ,കമന്റുകളിലും കണ്ടു.. ഇത്തരക്കാരോട് പുച്ഛം മാത്രം.. 

ഇതിൽ സിദ്ധിഖ് സാറും, പ്രിയൻ സാറും മലയാളവും കടന്ന് തമിഴിലും, അങ്ങ് ബോളിവുഡിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചവർ...ഇറ്റാലിയൻ നിയോറിയലിസവും, ഫ്രഞ്ച് നവതരംഗ ചിത്രങ്ങളും, കൊറിയൻ പടങ്ങളുമെല്ലാം കണ്ട പെറ്റി ഹാങ്ങോവറിൽ നമ്മളോരോരുത്തരേയും ഒരുപാട് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത ചലച്ചിത്രകാരന്മാരെയും, അവരുടെ ചിത്രങ്ങളേയും ഒറ്റ നിമിഷം കൊണ്ട് ഓവർ റേറ്റഡ് ആക്കുന്നതിലൂടെ ഇത്തരക്കാർ ചെയ്യുന്നത് മലർന്നു കിടന്ന് തുപ്പുക തന്നെയാണ്. 

കിലുക്കവും, ഇൻ ഹരിഹർ നഗറും, പൊൻമുട്ടയിടുന്ന താറാവുമെല്ലാം ഇന്നും ടി.വിയിൽ കാണുമ്പോൾ ഒരുപാട് ആസ്വദിക്കുന്ന സിനിമകളാണ്. ഓരോ മലയാളിയുടേയും തീന്മേശയിൽ വിളമ്പാതെ രുചിക്കുന്ന വിഭവമുണ്ടെങ്കിൽ അത് ആ നേരത്ത് ടി.വിയിൽ കോമഡി ഷോസിൽ വരുന്ന പ്രിയദർശന്റേയും, ശ്രീനിയേട്ടന്റെയും സിദ്ധിക്ക് - ലാൽ ടീമിന്റേയുമെല്ലാം ചിത്രങ്ങളാണ്. 

ഇവരേയും, ഇവരുടെ ചിത്രങ്ങളേയും ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രം ചെയ്ത നവതരംഗ റിയലിസ്റ്റിക് മേക്കേർസുമായ് താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്ന രീതി അപഹാസ്യകരവും, അൽപത്തരവും മാത്രമാണ്. ഇങ്ങനെ പോയാൽ വൈൻ യാർഡുകയും, ഒലീവ് മരക്കൂട്ടവും ടോപ്പ് റേറ്റഡും, പാടവും, പുഴയുമെല്ലാം ഓവർ റേറ്റഡും ആക്കുന്ന കാലം വിദൂരമല്ല.