വാസന്തിയെ കാണാൻ മമ്മൂട്ടി എത്തി

അന്തരിച്ച നടി തൊടുപുഴ വാസന്തിയുടെ വസതിയിൽ മമ്മൂട്ടി എത്തി. നടൻ സിദ്ദിഖിനൊപ്പം എത്തിയാണ് മമ്മൂട്ടി ആദരാഞ്ജലികൾ അർപ്പിച്ചത്.

ഇന്ന് പുലർച്ചെ നാലരയോടെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വാസന്തിയുടെ അന്ത്യം. തൊണ്ടയിൽ കാൻസർ ബാധയെത്തുടർന്ന് ഒരു വർഷത്തോളമായി ചികിൽസയിലായിരുന്നു. സംസ്കാരം ഇന്നു വൈകിട്ട് നാലിനു തൊടുപുഴ മണക്കാടുള്ള സഹോദരന്റെ വീട്ടുവളപ്പിൽ നടക്കും. 

1976ൽ എന്റെ നീലാകാശം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ തൊടുപുഴ വാസന്തി 2016ൽ പുറത്തിറങ്ങിയ ഇതു താൻടാ പൊലീസ് ഉൾപ്പെടെ 450 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആലോലം, നവംബറിന്റെ നഷ്ടം, ഗോഡ്ഫാദർ, കാര്യം നിസാരം എന്നി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 

ഭരതൻ, പത്മരാജൻ, ജോഷി, ഹരിഹരൻ, പി.ജി വിശ്വംഭരൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പിന്നീട് തൊടുപുഴയിൽ നൃത്ത വിദ്യാലയം തുടങ്ങി. പ്രമേഹരോഗത്തെത്തുടർന്ന് 2017ൽ വാസന്തിയുടെ വലതുകാൽ മുറിച്ചുമാറ്റിയിരുന്നു.