ഏഴ് ദിവസം കൊണ്ട് 4.55 കോടി വാരി ചാലക്കുടിക്കാരൻ ചങ്ങാതി

കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ ഒരുക്കിയ ചാലക്കുടിക്കാരൻ ചങ്ങാതി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ സിനിമയുടെ കലക്‌ഷൻ ഔദ്യോഗികമായി തന്നെ സംവിധായകൻ പുറത്തുവിട്ടിരിക്കുന്നു. 

ഏഴ് ദിവസം കൊണ്ട് 4.55 കോടിയാണ് ചിത്രം വാരിയത്. സൂപ്പർതാരങ്ങളോ യുവതാരനിരയോ ഇല്ലായിരുന്നിട്ടും ചിത്രത്തിന് ‍വമ്പൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിക്കുന്നത്. മണിയോടുള്ള മലയാളികളുടെ സ്നേഹം കൂടിയാണ് വിജയത്തിന്റെ കാരണം.

വർഷങ്ങളുടെ ഇടവേളകള്‍ക്കു ശേഷം വിനയന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ് ചാലക്കുടിക്കാരൻ ചങ്ങാതി. 2014ൽ റിലീസ് ചെയ്ത ലിറ്റിൽ സൂപ്പർമാൻ ആയിരുന്നു വിനയൻ അവസാനമായി സംവിധാനം ചെയ്തത്.

‘എന്നും അഭിമാന പുരസ്സരം ഒാർക്കത്തക്കരീതിയിൽ "ചാലക്കുടിക്കാരൻ ചങ്ങാതി"ക്ക് ഉജ്ജ്വല വിജയം തന്ന എല്ലാ അഭ്യുദയകാംഷികൾക്കും സുഹൃത്തുക്കൾക്കും ഒരായിരം നന്ദി രേഖപ്പെടുത്തുന്നു.’ 

‘ഈ തിരിച്ചു വരവിലും മലയാള സിനിമയ്ക്ക് കഴിവുറ്റ ഒരു നായകനെ സമ്മാനിക്കാൻ കഴിഞ്ഞു എന്നതിലും...കലാഭവൻ മണി എന്ന അതുല്യ കലാകാരന് ചരിത്രത്തിന്റെ ഏടുകളിൽ സ്ഥിരപ്രതിഷ്ട ലഭിക്കും വിധം ഒരു ചിത്രം ഒരുക്കുവാൻ കഴിഞ്ഞു എന്നതിലും ഏറെ സന്തോഷമുണ്ട്.. ഇനിയും നിങ്ങളുടെ സ്നേഹവും സപ്പോർട്ടും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ..സ്നേഹപൂർവ്വം.... വിനയൻ