ഒടിയന്റെ കഥ ലാലിനുവേണ്ടി മാത്രമുള്ളതെന്ന് ഹരികൃഷ്ണൻ

കോട്ടയം ∙ മിത്തുകൾ ഒഴിവാക്കി മോഹൻലാലിനു വേണ്ടി മാത്രമാണു ഭൂമിയിലെ അവസാനത്തെ ഒടിയന്റെ കഥ ആവിഷ്കരിച്ചതെന്നു തിരക്കഥാകൃത്തും മലയാള മനോരമ ലീഡർറൈറ്ററുമായ  ഹരികൃഷ്ണൻ. മാധ്യമപ്രവർത്തകരുമായി പ്രസ്ക്ലബ്ബിൽ നടത്തിയ  മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹരികൃഷ്ണൻ. 

പ്രേക്ഷകർ ഇഷ്ടപ്പെടുന്ന രീതിയിൽ മോഹൻലാലിനെ ഒടിയനാക്കുകയായിരുന്നു.  ആറോ ഏഴോ മിനിറ്റ് ദൈർഘ്യമുള്ള ഇൻട്രോ സീനായിരുന്നു ആദ്യം എഴുതിയത്. ഒടിയനിലേക്കുള്ള വാതിലായിരുന്നു ആ സീൻ. അതു വായിച്ചയുടനെ മോഹൻലാൽ സിനിമയ്ക്കു സമ്മതം മൂളി – ഹരികൃഷ്ണൻ പറഞ്ഞു. 

പ്രതീക്ഷകൾക്കപ്പുറമായിരുന്നു ഒടിയനിലെ മോഹൻലാലിന്റെ അഭിനയം. തിരക്കഥാക്കൃത്ത് എന്ന നിലയിൽ സംതൃപ്തനാണെന്നും ഹരികൃഷ്ണൻ പറയുന്നു. ലാലിന്റെ അഭിനയത്തൊടോപ്പം ശ്രീകുമാർ മേനോൻ എന്ന സംവിധായകന്റെ  മികവും പീറ്റർ ഹെയ്ൻ ഒരുക്കിയ ആക്​ഷൻ രംഗങ്ങളും ഷാജി കുമാറിന്റെ ഛായാഗ്രഹണവും ഒടിയനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.  

ഡിസംബർ 14നു രാജ്യാന്തര തലത്തിൽ 3,500 തിയറ്ററുകളിലാണ് റിലീസ്. തെലുങ്കിലും മൊഴിമാറ്റം നടത്തി ഇതേ ദിവസം റിലീസ് ചെയ്യും. തമിഴ്, ഹിന്ദി ഭാഷകളിലേക്കും ഒടിയൻ മൊഴിമാറ്റി റിലീസ് ചെയ്യുമെന്നും ഹരികൃഷ്ണൻ പറഞ്ഞു.