ബൈക്ക് പറ്റില്ല കാർ വാങ്ങാം; മമ്മൂട്ടി ദുൽക്കറിനോട്

മകന് ബൈക്ക് മേടിച്ച് കൊടുക്കാൻ വിൻസിന്റിന് ഒട്ടും ഇഷ്ടമല്ലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചാലോ എന്ന ടെൻഷൻ തന്നെയായിരുന്നു ഇതിന് കാരണം. എന്നാൽ ജോമോന്റെ വാശിയ്ക്ക് മുന്നിൽ അവസാനം വിൻസന്റ് കീഴടങ്ങി.

ഒരു ബൈക്ക് എന്നുപറയുമ്പോൾ കൂടി വന്നാൽ അമ്പതിനായിരം രൂപ ആകുമെന്നാണ് വിൻസന്റ് കരുതിയത്. എന്നാൽ ബില്ല് വന്നപ്പോഴല്ലേ വിൻസന്റ് ഞെട്ടിയത്. ജോമോ‍ന്‍ മേടിച്ച ബൈക്കിന് വില 18 ലക്ഷം രൂപ. മുകേഷും ദുൽക്കറും ഒന്നിച്ചെത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന സിനിമയിലാണ് രസകരമായ ഈ രംഗമുള്ളത്. ചിത്രത്തിൽ ദുൽക്കറിന്റെ അച്ഛനായാണ് മുകേഷ് എത്തുന്നത്.

ജീവിതത്തിൽ വാപ്പച്ചിയും ചില കാര്യങ്ങളിൽ വിൻസന്റിനെപ്പോലെ തന്നെയായിരുന്നെന്ന് ദുൽക്കർ സൽമാൻ പറയുന്നു. അഞ്ചെട്ട് വയസ്സുള്ളപ്പോൾ വാപ്പച്ചി പറഞ്ഞിട്ടുണ്ട്, ‘നീ വലുതാകുമ്പോൾ എന്റടുത്ത് ബൈക്കിന്റെ കാര്യം പറഞ്ഞ് വന്നേക്കരുതെന്ന്’. ‘കാശുണ്ടെങ്കിൽ ഒരു കാർ മേടിച്ച് തരാം ബൈക്ക് ഈ ജന്മത്ത് മേടിച്ച് തരില്ല അതിനെക്കുറിച്ച് നീ ചിന്തിക്കുക പോലും വേണ്ടെന്ന്’ എന്നോട് പറയുമായിരുന്നു.– ദുൽക്കര്‍ പറഞ്ഞു.

‘ബൈക്കിന്റെ കാര്യം ചോദിക്കുമ്പോൾ തന്നെ വാപ്പച്ചിക്ക് ടെൻഷൻ ആകും. ‘എന്തിനാ ബൈക്ക്’ എന്നാകും വാപ്പച്ചി ചോദിക്കുക. അതിലൊക്കെയാണ് ജോമോൻ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ ഡീറ്റെയ്ൽസ് നമുക്ക് കിട്ടുക’–ദുൽക്കർ പറയുന്നു.