ചാലക്കുടിയിലെ തനി നാടൻ വഴികളിൽ നിന്ന് മലയാള സിനിമയിലേക്ക് കടന്നുവന്ന കലാഭവൻ മണി ഓർമകളിലേക്ക് മടങ്ങി. ങ്യാ ഹ ഹ ...എന്ന ചിരിയുമായ് നമ്മുടെ മനസ്സിൽ ചിരി പടർത്താൻ ഇനി മണിയില്ല.
പേരിലുള്ള മണിയും മണിപോലെ കിലുങ്ങുന്ന ആ ചിരിയും വാർത്തെടുക്കപ്പെട്ടതു ഇല്ലായ്മകളുടെ വറചട്ടിയിലായിരുന്നു. ജീവിതത്തിന്റെ തീവ്രതയും നിഷ്കളങ്കതയും തന്റെ കഥാപാത്രങ്ങളിലൂടെ പകർന്നാടിയിട്ടാണ് മണി പോയത്. സിനിമയ്ക്കു അകത്തു പുറത്തും അദ്ദേഹം മണി തനി നാട്ടുമ്പുറത്തുകാരനായിരുന്നു. തീവ്രമായ കഥാപാത്രങ്ങളെ അതിഭവുകത്വമില്ലാത്ത അവതരിപ്പിക്കുന്ന, ഹാസ്യത്തിൽ യാഥാർഥ്യത്തിന്റെ ഏറ്റവും രസകരമായ ഭാവം കലർത്തിയ അഭിനേതാവിനെയാണ് മലയാള സിനിമയ്ക്ക് നഷ്ടമായാത്. മലയാളത്തിലെ ഹാസ്യ സങ്കൽപങ്ങളിലേക്ക് തീര്ത്തും അപരിചിതമായ രസക്കൂട്ടുകളുമായ് കടന്നുവന്ന മണ്ണിന്റെയും വിയർപ്പിന്റെയും ഗന്ധമുള്ള മണിയെ.
ഇല്ലായ്മകളുടെ ലോകത്ത് നിന്ന് കരകയറാൻ കലയെ കൂട്ടുപിടിച്ച മണിക്ക് കലാലോകവും പ്രേക്ഷകപക്ഷവും നൽകിയത് സ്നേഹം മാത്രമായിരുന്നു. മണിക്ക് തിരിച്ചും അങ്ങനെ തന്നെ. വന്ന വഴികളെ മറക്കാത്ത കലാകാരൻ. ജീവിതത്തിലെ ഇന്നലകളെ കുറിച്ച് കണ്ണുനീരോടെ മണി ഓർത്തെടുത്തിരുന്നു എപ്പോഴും. അഭിമുഖങ്ങളിലും തന്നെ ക്ഷണിച്ച വേദികളിലും ഇത് പറയാതെ മടങ്ങി പോകാൻ മണിക്കാകുമായിരുന്നില്ല. അത് തന്നെയാണ് മണിയെന്ന കലാകാരന്റെ ഏറ്റവും വലിയ പ്രത്യേകതയും. ആ ജീവിതത്തെ കാലത്തിൽ അടയാളപ്പെടുത്തുന്നതും ഇത് തന്നെയാണ്.
ചാലക്കുടിയെന്ന സ്വന്തം നാട്ടിലെ ഓട്ടോറിക്ഷക്കാരനിൽ നിന്ന് സിനിമാലോകത്തെക്കുള്ള യാത്ര തന്നെ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ്. കൂലിപ്പണിക്കാരനായ അച്ഛന്റെ മകന് കല തന്നെയായിരുന്നു പഠിപ്പിനേക്കാൾ വലുത്. റേഡിയോ നാടകങ്ങളും കലാപരിപാടികളും മിമിക്രിയും ഫുട്ബോളും തന്നെയായിരുന്നു ഇഷ്ട വിഷയങ്ങൾ. ചാണകം മെഴുകിയ ഓലമേഞ്ഞ വീട്ടിലെ അനുഭവങ്ങളെ ഓർത്തെടുക്കുമ്പോൾ എപ്പോഴും ആ കണ്ണുകൾ നിറഞ്ഞിരുന്നു.
മൂന്നാമത്തെ ശ്രമത്തിൽ പത്താം ക്ലാസ് പാസായ ശേഷം കലഭവനിലെക്കുളള ചെക്കേറലാണ് മണിയുടെ ജീവിതത്തെ മാറ്റിയെഴുത്തിയത്. അക്ഷരം എന്ന സിനിമയിലെ ഓട്ടോറിക്ഷക്കാരന്റെ വേഷമാണ് മണിക്ക് വഴിത്തിരിവായത്. സമുദായം, സല്ലാപം, കരുമാടിക്കുട്ടൻ, മന്ത്രമോതിരം, ഭൂതക്കണ്ണാടി , മയപ്പൊന്മാൻ, ആറാം തമ്പുരാൻ, മീനത്തിൽ താലികെട്ട്, ദി കാർ, സമ്മർ ഇൻ ബെത്‍ലഹേം, ചിന്താമണി കൊലക്കേസ് തുടങ്ങി ആമേനിലെ ലൂയി പാപ്പൻ വരെയുള്ള പ്രതിഭയുടെ മൂർച്ചയറിഞ്ഞ, നർമത്തിന്റെ രസപ്പകർച്ചയറിഞ്ഞ ഒരു നൂറു കഥാ പത്രങ്ങൾ. തമിഴിലും തെലുങ്കിലും വേറെയും ഒരുപാടു വേഷങ്ങൾ. വില്ലനായി, നായകന്റെ വലം കയ്യായി, നർമങ്ങളിലെ നർമ്മമായ് വേഷപ്പകർച്ച നടത്തുവാൻ ശേഷിയുള്ള ബഹുമുഖ പ്രതിഭയാണ് വിവാങ്ങിയത്.