പൃഥ്വിരാജിന്റെ എസ്ര സെറ്റിൽ പ്രേതബാധ

പൃഥ്വിരാജിന്റെ പുതിയ ചിത്രമായ എസ്രയുടെ സെറ്റിൽ പ്രേതബാധ. ഫോർട്ട് കൊച്ചിയിൽ ഷൂട്ടിങ് തുടങ്ങിയപ്പോൾ മുതൽ സെറ്റിൽ വിചിത്രമായ സംഭവങ്ങൾ അരങ്ങേറുന്നുണ്ടായിരുന്നു. ആദ്യം ഇത് ആരും വകവെച്ചില്ലെങ്കിലും സംഗതി കൂടുതൽ പ്രശ്നമായതോടെ ഇപ്പോൾ പള്ളീലച്ചനെ കൊണ്ടുവന്ന് സെറ്റ് വെഞ്ചരിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രീകരണം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോളാണ് സംഭവം.

ഫോർട്ട്കൊച്ചിയിലെ ഒരു പഴയവീട്ടിലായിരുന്നു സിനിമയുടെ ചിത്രീകരണം. ഇതിനിടെ ലൈറ്റ് തുടർച്ചയായി മിന്നിക്കൊണ്ടിരിക്കുകയായിരുന്നു. ‘വൈദ്യുതിയുടെ പ്രശ്നമാണെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ അത് അങ്ങനെ അല്ലായിരുന്നു’.– സംവിധായകൻ ജയകൃഷ്ണന്‍ പറയുന്നു.

‘സാങ്കേതിക പ്രവർത്തകർ പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് പവർ ജനറേറ്ററും പ്രവർത്തിക്കാതെയായി. അതു മാറ്റിവച്ചു ചിത്രീകരണം വീണ്ടും തുടങ്ങിയപ്പോഴാണ് അടുത്ത പ്രശ്നം; ക്യാമറകൾ പ്രവർത്തിക്കുന്നില്ല. അങ്ങനെ വിചിത്രമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഇതു തുടരുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, വിലകൂടിയ ഉപകരണങ്ങളാണ് സിനിമയ്ക്കായി ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് വൈദികനെ വിളിക്കാൻ തീരുമാനിച്ചത്.’ - ജയകൃഷ്ണന്‍ വ്യക്തമാക്കി.

സെറ്റിൽ എല്ലാവരും വെ​ഞ്ചരിപ്പിൽ പങ്കുചേർന്നു. അച്ചന്‍ ബൈബിള്‍ വായിക്കുമ്പോഴും ലൈറ്റ് മിന്നിക്കൊണ്ടിരിക്കുകയായിരുന്നുവെന്നും ജയകൃഷ്ണൻ പറഞ്ഞു.

പൃഥ്വിയുടെ സെറ്റിൽ ഒരാഴ്ച പേടിച്ചാണ് ഞാൻ അഭിനയിച്ചത്: പ്രിയ ആനന്ദ്

ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരം നൽകാൻ സംവിധായകനും കഴിയുന്നില്ല. ചിത്രത്തിലെ നായികയായ പ്രിയ ആനന്ദിനും ചിത്രീകരണത്തിനിടെ വിചിത്രമായ അനുഭവങ്ങൾ‌ ഉണ്ടായെന്നു വെളിപ്പെടുത്തിയിരുന്നു.

മുൻപ് കൺജറിങ് 2വിന്റെ ലൊക്കേഷനിൽ ഇതുപോലെ വിചിത്രസംഭവം ഉണ്ടായപ്പോൾ വികാരിയച്ചനെ വിളിച്ചുവരുത്തി വെഞ്ചരിച്ചതിനു ശേഷമാണ് ചിത്രീകരണം തുടർന്നത്. അതിനു ശേഷം ഷൂട്ടിങ്ങിനു തടസമുണ്ടായിരുന്നില്ല.