നടി പ്രിയങ്കയുടെ മരണം; നിർണായക തെളിവ് ലഭിച്ചു

സിനിമ, സീരിയൽ താരമായിരുന്ന നടി പ്രിയങ്ക ജീവനൊടുക്കിയ കേസിൽ നിർണായക തെളിവായി ഫൊറൻസിക് പരിശോധന ഫലം. പ്രിയങ്കയുടെ മൊബൈൽ ഫോണിൽനിന്നും ലാപ്ടോപ്പിൽനിന്നും കാമുകനോടൊപ്പമുള്ള ചിത്രങ്ങൾ ലഭിച്ചു. വിവാഹ വാഗ്ദാനം നൽകി കൂടെതാമസിപ്പിച്ച ശേഷം ഗർഭിണിയാക്കി ഉപേക്ഷിച്ച താമരശേരി കുടുക്കിൽ റഹീമാണ് കേസിലെ ഒന്നാം പ്രതി.

കാമുകൻ വഞ്ചിച്ചതിൽ മനംനൊന്ത് നടി പ്രിയങ്ക ജീവനൊടുക്കിയെന്നാണ് കേസ്. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കാമുകൻ താമരശേരി കുടുക്കിൽ റഹീമിനെ പിടികൂടിയിരുന്നു. മരിക്കുന്ന സമയത്ത് പ്രിയങ്ക ഗർഭിണിയാണെന്ന മെഡിക്കൽ റിപ്പോർട്ട് കുറ്റപത്രത്തോടൊപ്പം സമർപ്പിക്കും. ഫൊറൻസിക് പരിശോധന ഫലമാണ് മറ്റൊരു തെളിവ്.

റഹീമും പ്രിയങ്കയും ഫ്ളാറ്റിൽ ഒന്നിച്ചു കഴിഞ്ഞതിന്റെ ചിത്രങ്ങൾ ലാപ്ടോപ്പിൽനിന്നും മൊബൈൽ ഫോണിൽനിന്നും ലഭിച്ചു. ഇതോടൊപ്പം, റഹീം പ്രിയങ്കയ്ക്ക് അയച്ച എസ്.എം.എസുകളും ഫൊറൻസിക് സംഘം വീണ്ടെടുത്തു. ഇരുവരും കാമുകി കാമുകൻമാരാണെന്ന് കോടതിയിൽ തെളിയിക്കാൻ ഈ തെളിവുകൾ മതിയെന്ന് പൊലീസ് പറയുന്നു. പ്രിയങ്കയെ അവസാനം ഫോണിൽ വിളിച്ചതും റഹീമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

പ്രിയങ്ക ജീവനൊടുക്കിയ ശേഷം നാടുവിട്ട റഹീമിനെ ജില്ലാ ക്രൈംബ്രാഞ്ചാണ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വധശ്രമക്കേസിലും റഹീം പ്രതിയായി. ഈ കേസിൽ പൊലീസ് തിരയുന്നതിനാൽ ഒളിവിലാണ്. പ്രിയങ്ക കേസിലെ കുറ്റപത്രം ഉടനെ കോടിതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.