അനുശ്രീയുടെ പോസ്റ്റ് ഫലിച്ചു; പഫ്സ് കൊടുത്തവർക്ക് പണികിട്ടി

അനുശ്രീയിൽ നിന്നും ഒരു കട്ടൻചായക്കും രണ്ടു പഫ്സിനും കൂടി 680 രൂപ ഈടാക്കിയ കോഫീഷോപ്പിനെതിരെ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയ്ക്കെതിരെയാണ് നടപടി.

സെപ്റ്റംബർ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളിൽ വലിയചർച്ചയായിരുന്നു. പഫ്സ് ഒന്നിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നായിരുന്നു ബില്ലിന്റെ ഫോട്ടോസഹിതമുള്ള അനുശ്രീയുടെ കുറിപ്പ്.

എയർപോർട്ട് ഡയറ്കടർ, കിച്ചൻ റസ്റ്റാറന്റ് മാനേജർ, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷൻ, ലീഗൽ മെട്രോളജി കമ്മീഷണർ എന്നിവർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. കേസ് നവംബർ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങിൽ പരിഗണിക്കും. കമ്മീഷൻ ആകിറ്റിങ് ചെയർപേഴ്സൺ പി മോഹനദാസിന്റേതാണ് ഉത്തരവ്.

കിച്ചൻ റസ്റ്റാറന്റിൽ വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് വിലവിവരം അടങ്ങിയ മെനു നൽകാറില്ല. ഭക്ഷണശാല സ്റ്റാർ ഗണത്തിൽപ്പെട്ടവയല്ലെന്നും റോയൽ കവടിയാൽ പ്രൊട്ടക്ഷൻ ഫോറം പ്രസിഡന്റ് ഷെഫിൻ കവടിയാർ സമർപ്പിച്ച പരാതിയിൽ പറയുന്നു.