പഫ്സ് ഒന്നിന് 250, ബില്ല് കണ്ട അനുശ്രീ ഞെട്ടി

പഫ്സ് ഒന്നിന് 250, കട്ടൻ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്സിനും ഒരു കാപ്പിക്കും ഒരു കട്ടൻ ചായയ്ക്കും കൂടി 680 രൂപ. വേറെയെങ്ങുമല്ല കൊച്ചു കേരളത്തിന്റെ തലസ്ഥാനത്ത്. സ്റ്റാർ ഹോട്ടലിലല്ല രാജ്യാന്തര വിമാനത്താവളത്തിൽ. ബില്ല് കിട്ടിയതാകട്ടെ മലയാളത്തിന്റെ യുവനായിക അനുശ്രീക്കും.

അനുശ്രീ ഫെയ്സ്ബുക്കിൽ ബില്ലിന്റെ ഫോട്ടൊ സഹിതം എഴുതിയ കുറിപ്പിലാണ് ഞെട്ടിക്കുന്ന വിലയെക്കുറിച്ചുള്ള വിവരങ്ങൾ എഴുതിയിരിക്കുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര ടെർമിനലിലെ കോഫീ ഷോപ്പിൽ (കിച്ചൺ റെസ്റ്റോറന്റ്) നിന്നും രണ്ടു പഫ്സും കാപ്പിയും കട്ടൻ ചായയും കഴിച്ചപ്പോൾ ആയത് 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ...! ഇങ്ങനെ അന്തം വിടീക്കല്ലേ എന്ന് അനുശ്രീ എഴുതിയിരിക്കുന്നു. അധികാരപ്പെട്ടവർ ഇതു ശ്രദ്ധിക്കുമെന്നും ജനങ്ങൾക്കു വേണ്ടി ശരിയായ നടപടി എടുക്കുമെന്നും പ്രതീക്ഷയോടെ എന്നാണ് അനുശ്രീയുടെ കുറിപ്പ് അവസാനിക്കുന്നത്.

നടിയുടെ കുറിപ്പിനു താഴെ ഒരുപാട് ആളുകൾ പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. 5 സ്റ്റാർ ഹോട്ടലിൽ പോലുമില്ലാത്ത വില വാങ്ങിയ സ്ഥാപനത്തിനെതിരെ അധികൃതർ നടപടിയെടുക്കണമെന്നാണ് ഭൂരിപക്ഷത്തിന്റെയും ആവശ്യം. ഒാണത്തിനിറങ്ങിയ ‘ഒപ്പം’ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ തുടങ്ങിയ ചിത്രങ്ങളിൽ അനുശ്രീ പ്രധാനവേഷത്തിലഭിനയിച്ചിട്ടുണ്ട്. ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ മഹേഷിന്റെ പ്രതികാരത്തിലും അനുശ്രീ അഭിനയിച്ചിരുന്നു.